അരൂർ: തകരാറിലായ എൽ.ഇ.ഡി ടി.വിക്ക് പകരം പുതിയ ടി.വി നൽകാനും, നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തിൽ 20,000 രൂപയും നൽകാനും എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധിച്ചു. ഉപഭോക്താവ് വാങ്ങിയ മോഡൽ ടി.വി നിലവിൽ ലഭ്യമല്ലെങ്കിൽ അതിനു തുല്യമായ നിലവിലുള്ള ടി.വി നൽകേണ്ടതാണെന്നും വിധിയിൽ വ്യക്തമാക്കി.
അരൂർ തെക്കേ അറേക്കുളം സതീഷ് കുമാറാണ് പരാതിക്കാരൻ. 2020ൽ 31,000 രൂപ മുടക്കി മൈക്രോമാക്സ് കമ്പനിയുടെ എൽ.ഇ.ഡി ടി.വി ഇടപ്പള്ളിയിലെ ഷോറൂമിൽ നിന്ന് വാങ്ങിയിരുന്നു. ഒരു വർഷത്തെ വാറന്‍റി ഉണ്ടായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ ടി.വി തകരാറിലായി. പലതവണ സർവിസിനായി സമീപിച്ചെങ്കിലും സർവിസ് നൽകാതെ ഷോറൂം അധികൃതർ ഒഴിഞ്ഞുമാറി. നിർമാണ തകരാറുള്ള ടി.വിയുടെ പാനൽ മാറ്റിനൽകാതെ ഷോറൂം അധികൃതർ സതീഷ് കുമാറിനെ വട്ടംകറക്കി.
ഇതേത്തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്. പരാതിക്കാരൻ നൽകിയ വസ്തുതകളും തെളിവുകളും നിയമവശങ്ങളും പരിഗണിച്ചാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ചേർന്ന് വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.