തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ സാധിക്കാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം കൺവീനർ കെ. മുരളീധരൻ. പകൽ കമ്യൂണിസം പ്രസംഗിക്കുകയും രാത്രി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു.
പൊലീസ് സന്ദർഭോചിതമായ ഇടപെടൽ നടത്തിയത് കൊണ്ട് സന്നിധാനത്ത് സംഘർഷം ഉണ്ടായില്ലെന്നാണ് ദേവസ്വം കമീഷണർ ഹൈകോടതിയെ അറിയിച്ചത്. ആർ.എസ്.എസുകാർ തോന്നിവാസം നടത്തിയപ്പോൾ പൊലീസ് കൈയ്യും കെട്ടി നിന്നതാണോ സന്ദർഭോചിതമായ ഇടപെടലെന്ന് മുരളീധരൻ പരിഹസിച്ചു.
ലോക്നാഥ് ബെഹ്റ ഡി.ജി.പിയായി ഇരിക്കുന്നിടത്തോളം കാലം ആർ.എസ്.എസിന്‍റെ സംരക്ഷണം പൊലീസ് ഏറ്റെടുക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. 1977ൽ കൂത്തുപറമ്പിൽ നിന്ന് 5000 വോട്ടിന് വിജയിച്ച പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയത് ആർ.എസ്.എസ് ആയിരുന്നു.
കോൺഗ്രസുകാർ ബി.ജെ.പിയിൽ പോകുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബി.ജെ.പിക്ക് ആളെ കൂട്ടികൊടുക്കുന്ന ജോലിയാണോ മുഖ്യമന്ത്രിക്കുള്ളത്. വർഗീയ പ്രസംഗം നടത്തിയ ശ്രീധരൻപിള്ളയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണ്ട്? ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ലെന്നും മുരളീധരൻ ആരോപിച്ചു.
വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരുവനന്തപുരം പാളയം ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച കോൺഗ്രസിന്‍റെ തിരുവനന്തപുരം മേഖല ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. മുരളീധരന് കോൺഗ്രസ് പതാക കൈമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഥ ഉൽഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.