തൃശൂർ: അട്ടപ്പാടിയിലെ കാവുണ്ടിക്കൽ ഇരട്ടക്കുളത്തെ കർഷകനായ കൃഷ്ണസ്വാമിയുടെ ആത്മഹത്യക്ക് പിന്നിൽ ഭൂമാഫിയ സംഘമെന്നാണ് അന്വേഷണ റിപ്പോർട്ട് നൽകുന്ന സൂചന. കൃഷ്ണസ്വാമി ആർക്കും ഭൂമി വിറ്റിട്ടില്ലെന്നും അദ്ദേഹത്തിന് ഭൂമി കൈമാറ്റത്തിൽ പങ്കില്ലെന്നും റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടില്ല എന്ന ഭീതിയിലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയത്. കൃഷ്ണസ്വാമിയുടെ ഭൂമി തട്ടിയെടുത്തത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് കൂട്ടുനിന്നത് ആധാരം എഴുത്തുകാരനും വില്ലേജ് ഓഫിസറും അട്ടപ്പാടി തഹസിൽദാരും അഗളി സബ് രജിസ്റ്റാറും അടങ്ങുന്നവരാണ്. പ്രാഥമിക അന്വേഷണത്തിൽ കൃഷ്ണസ്വാമി ഭൂമി വിൽപന നടത്തിയെന്നായിരുന്നു റിപ്പോർട്ട്.
അട്ടപ്പാടി താലൂക്കിന് പുറത്തുള്ള തെങ്കര വില്ലേജിലെ ഭൂമിയുടെ പ്രമാണമാണ് വ്യാജരേഖ നിർമിക്കുന്നതിനായി ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2018ലാണ് ഭൂമി തട്ടിയെടുത്തത്. 204/ 2018 എന്ന ആധാരം തയാറാക്കിയ ലൈസൻസിയും ആധാരം രജിസ്റ്റർ ചെയ്ത അവസരത്തിൽ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ആധാരം പരിശോധിക്കുന്നതിൽ രജിസ്ട്രേഷൻ അധികാരികളും വീഴ്ച വരുത്തി. ഭൂമി വിൽക്കുകയും വാങ്ങുകയും ചെയ്ത വ്യക്തികളുടെ തിരിച്ചറിയൽ രേഖകളായി പരാമർശിച്ചത് പാൻകാർഡ് മാത്രമാണ്. ഭൂമി കൈമാറുന്നതിന് ആധാർ കാർഡ് ഉപയോഗിച്ചിട്ടില്ല. ഇത് കൃത്രിമം നടത്താൻ വേണ്ടി മനഃപൂർവം ഗൂഢാലോചന നടത്തിയതിന് തെളിവാണ്. ഇത് സംശയമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തി.
കൃഷ്ണസ്വാമി 2000ലും 2005ലും ഭൂമി വിറ്റിരുന്നു. അതിന്‍റെ ബാക്കി വരുന്ന 2.96 ഏക്കർ (1.1998 ഹെക്ടർ) സ്ഥലത്തിന് കൃഷ്ണസ്വാമിയുടെ മാതാവ് വേലാത്താളിനും കൃഷ്ണ സ്വാമിയുടെ ഭാര്യയായ കമലത്തിനും തണ്ടപ്പേര് സ്ഥിരമായി ലഭിക്കാൻ അർഹതയുണ്ട്. 2018 വരെ ഭൂനികുതി അടച്ചിരുന്നുവെങ്കിലും നാളിതുവരെ സ്ഥിരതണ്ടപ്പേർ നൽകിയിരുന്നില്ല. അഗളി വില്ലേജ് ഓഫിസിലെ മാനുവൽ, 1966ലെ പോക്ക് വരവ് ചട്ടങ്ങൾ എന്നിവ അഗളി വില്ലേജിൽ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല.
നിയമവിരുദ്ധമായി താൽക്കാലിക തണ്ടപ്പേരാണ് വില്ലേജിൽ നൽകിവരുന്നത്. അഗളി സബ് രജിസ്ട്രാർ ഓഫിസിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഭൂമിയുടെ അടിസ്ഥാന രേഖകൾ ചട്ടപ്രകാരം പരിശോധിക്കുന്നില്ല. നിയമപ്രകാരമുള്ള ചട്ട പ്രകാരമുള്ള രജിസ്റ്ററുകൾ അലളി വില്ലേജ് ഓഫിസിലും സബ് രജിസ്റ്റർ ഓഫിസിലും സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നിയമാനുസൃതമുള്ള സെറ്റിൽമെന്റ് രജിസ്റ്ററോ, ബി.ടി രജിസ്റ്ററോ വില്ലേജിൽ സൂക്ഷിക്കുന്നില്ല. നിലവിൽ ലഭ്യമായ എ ആൻഡ് ബി രജിസ്റ്റർ ആധാരമാക്കിയാണ് വില്ലേജ് ഓഫിസിൽ ഇത് സംബന്ധിച്ച ജോലികൾ നടത്തുന്നത്. ഈ വില്ലേജിൽ ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിയമാനുസൃതമുള്ള പോക്ക് വരവ്, തണ്ടപ്പേർ എന്നിവയുടെ അഭാവത്തിൽ ജന്മിയുടെ കോളം ശരിയായി പൂരിപ്പിക്കാൻ കഴിയുന്നില്ല. സെറ്റിൽമെന്റ് ജന്മിയെ ചേർക്കുക മാത്രമേ നിർവാഹമുള്ളൂ എന്നത് കാരണം ഡിജിറ്റൽ സർവേ റിക്കാർഡ് നടപ്പാക്കുന്ന സമയത്ത് പൊതുജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും.
സംസ്ഥാനത്താകെ പോക്കുവരവിന് ചട്ടവും ഉണ്ടായിരിക്കെ ഈ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി തണ്ടപ്പേർ പിടിച്ചു വരുന്ന പ്രവർത്തി തികച്ചും തെറ്റാണ്. അട്ടപ്പാടിയിലെ സങ്കീർണമായ പ്രശ്നങ്ങൾ ഭാവിയിലും തുടരുമെന്നാണ് ഇത് നൽകുന്ന സൂചന. 2024 സെപ്റ്റംബർ 21ന് ചുമതലയുണ്ടായിരുന്ന അഗളിവില്ലേജ് ഓഫിസറുടെയും തഹസീൽദാരുടെയും ഭാഗത്തുനിന്നും കൃത്യവിലോപം ഉണ്ടായെന്നും ആധാരം എഴുത്തുകരാനും രജിസ്ട്രേഷൻ അധികാരികളും വീഴ്ച വരുത്തിയെന്നും ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
കൃഷ്ണസ്വാമിയുടെ ആത്മഹത്യ അട്ടപ്പാടിയിൽ ഭരണകൂടത്തിന്‍റെയും പരാജയമാണ് അടയാളപ്പെടുത്തുന്നത്. കർഷകനെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യാജ രേഖ നിർമിച്ചത് ഭൂമമാഫിയ സംഘമാണ്. അതിനു കൂട്ടുനിന്നവർ റവന്യൂ ഉദ്യോഗസ്ഥരാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.