തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പട്ടികയെച്ചൊല്ലി ഉടലെടുത്ത തർക്കം പരിഹരിച്ചതിനുപിന്നാലെ, ശേഷിക്കുന്ന കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയിലേക്ക് നേതൃത്വം കടക്കുന്നു. ഇൗമാസം 30 ഒാടെ ഇവ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഡി.സി.സി അധ്യക്ഷ പട്ടികയിലുണ്ടായ പൊട്ടിത്തെറി ആവർത്തിക്കാതിരിക്കാൻ ശേഷിക്കുന്ന പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ നേതൃത്വം കൂടുതൽ വിശ്വാസത്തിലെടുക്കും. ഇരുനേതാക്കളുമായും സംസ്ഥാന നേതൃത്വം ഇന്ന് വിശദമായ ചർച്ച നടത്തും. തുടർന്ന്, 14 നോ 15നോ വീണ്ടും ചർച്ച നടക്കും.
ജംബോ കമ്മിറ്റികൾ ഒഴിവാക്കി പുനഃസംഘടന പൂർത്തീകരിക്കാനാണ് തീരുമാനം. നിർവാഹകസമിതിയംഗങ്ങൾ ഉൾപ്പെടെ കെ.പി.സി.സിക്ക് 51 അംഗ സംവിധാനമായിരിക്കുമുണ്ടാകുക. ഇതിൽ പ്രസിഡൻറ്, മൂന്ന് വർക്കിങ് പ്രസിഡൻറുമാർ എന്നിവരെ ഹൈകമാൻഡ് നിയമിച്ചുകഴിഞ്ഞു. ശേഷിക്കുന്ന ഭാരവാഹികളിൽ മൂന്ന് വൈസ് പ്രസിഡൻറുമാരും 15 ജനറൽ സെക്രട്ടറിമാരും ട്രഷററും കെ.പി.സി.സിക്ക് മതിെയന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. എന്നാൽ, എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതിനും വനിത, പട്ടികവിഭാഗ സംവരണം ഉറപ്പാക്കുന്നതിനും ആവശ്യമായി വന്നാൽ ഭാരവാഹികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകും. ചർച്ചയുടെ ഗതി അനുസരിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. സ്ഥിരം മുഖങ്ങളായ ഭാരവാഹികളെയും ഗുരുതര ആരോപണങ്ങൾ നേരിടുന്നവരെയും പുനഃസംഘടനയിൽ ഒഴിവാക്കിയേക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിച്ചവരെയും ഒഴിവാക്കണമെന്ന വാദം ഉയരുന്നുണ്ടെങ്കിലും ഏകാഭിപ്രായമില്ല.
ഇതോടൊപ്പം സംസ്ഥാനതല അച്ചടക്കസമിതി രൂപവത്കരണം സംബന്ധിച്ച ആലോചനകളും ആരംഭിച്ചിട്ടുണ്ട്. സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് വി.എസ്. വിജയരാഘവെൻറ പേര് സജീവമായി പരിഗണിക്കുന്നുണ്ട്. ഇൗയാഴ്ച അവസാനത്തോടെ അംഗങ്ങളെ ഉൾപ്പെടെ നിശ്ചയിച്ച് പ്രഖ്യാപനം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഡി.സി.സി അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ അതത് ജില്ലകളിൽ നടക്കുന്ന ചർച്ചയിലായിരിക്കും ഡി.സി.സി ഭാരവാഹികളെ സംബന്ധിച്ച് തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.