പത്തനാപുരം: കോണ്‍ഗ്രസിന് സംഘ്പരിവാര്‍ മനസ്സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമത്തിനൊപ്പമാണ് കോണ്‍ഗ്രസ് നിന്നത്. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധ ശബ്ദം പോലും ഉയര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺ കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ ഉദ്ഘാടനം പത്തനാപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുസ്ലിം വിഭാഗത്തെ പൗരത്വത്തില്‍നിന്നും ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നത്. മുസ്ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുകയാണ്. അഭയാർഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കരുത്. ഇതിനെ ലോകരാഷ്ട്രങ്ങളെല്ലാം എതിര്‍ക്കുമ്പോഴാണ് കോൺഗ്രസ് ഒപ്പം നിന്നത്. ഈ തെരഞ്ഞെടുപ്പ് രാഷ്ട്രത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. രാജ്യത്ത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങള്‍ തകര്‍ക്കപ്പെടുകയാണ്. മതനിരപേക്ഷമായ രാഷ്ട്രത്തെ മതാധിഷ്ഠിത രാജ്യമാക്കുകയാണ് ആര്‍.എസ്.എസ് അജണ്ട.
സംഘ്പരിവാറിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ കേരളം അംഗീകരിക്കില്ല. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് ബി. അജയകുമാര്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ.ബി. ഗണേഷ് കുമാര്‍, മുന്‍ മന്ത്രി അഡ്വ.കെ. രാജു, പി.എസ്. സുപാല്‍ എം.എല്‍.എ, കെ. രാജഗോപാല്‍, പ്രകാശ്ബാബു, അഡ്വ.എസ്. വേണുഗോപാല്‍, എന്‍. ജഗദീശന്‍, മുഹമ്മദ് അസ്ലം, ജി.ആര്‍. രാജീവന്‍, എച്ച്. നജീബ് മുഹമ്മദ്, കെ. വാസുദേവന്‍, എം. ജിയാസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.