തിരുവനന്തപുരം: വോട്ടുയന്ത്രങ്ങളുടെ തകരാർ, മന്ദഗതിയിലെ പോളിങ്, മണിക്കൂറുകളോളം വോട്ടിങ് നിർത്തിവെക്കേണ്ടിവന്ന സാഹചര്യം, പോളിങ് ബൂത്തുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതിരുന്നത് തുടങ്ങിയ പരാതികൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് മുഖ്യഓഫിസർ സഞ്ജയ് കൗളിന് കോൺഗ്രസ് പരാതി നൽകി. ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും വോട്ടുയന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിവന്ന സമയദൈർഘ്യവും കാരണം വോട്ടർമാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നു. നാലുമണിക്കൂറോളം വോട്ട് ചെയ്യാനായി കാത്തുനിന്നവരുണ്ട്.
മനസ്സുമടുത്ത് വോട്ടുചെയ്യാതെ പോയവരുമുണ്ട്. ബട്ടണിൽ വോട്ട് കുത്തിയിട്ടും മുമ്പെങ്ങുമില്ലാത്ത വിധം ഏറെ നേരമെടുത്താണ് വോട്ട് രേഖപ്പെടുത്തിയത്. സാധാരണ ഏഴ് സെക്കൻഡിനുള്ളിൽ വോട്ട് രേഖപ്പെടുത്തപ്പെടും.
പക്ഷേ, ഇത്തവണ അത് 20 സെക്കൻഡിലേറെ അധികരിച്ചു. പോളിങ് ബൂത്തിൽ നീണ്ട നിരയുണ്ടാകാൻ ഇതൊരു കാരണമായി. മൊത്തത്തിൽ വോട്ടുയന്ത്രങ്ങൾക്ക് തകരാർ വന്നത് ബോധപൂർവമായ ഏതെങ്കിലും നടപടിയുടെ ഭാഗമാണോയെന്ന് സംശയമുണ്ട്. ഇതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കീഷൻ അന്വേഷിക്കണമെന്നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.