തിരുവനന്തപുരം: സംഘാടനത്തിലെ പിഴവുകാരണം കെ.പി.സി.സി ആസ്ഥാനത്ത് കോൺഗ്രസ് സ് ഥാപകദിന ചടങ്ങിൽ പാർട്ടി പതാക ഉയർത്താനായില്ല. സേവാദൾ വളൻറിയർമാർക്ക് പാർട്ടി നേതാക്കളുടെ ശകാരം.
പാർട്ടി 135ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി ചടങ്ങുകൾക്ക് തുടക്കംകുറിച്ച് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പാർട്ടി പതാക ഉയർത്താൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്ന് മാത്രമല്ല കെട്ടഴിഞ്ഞ് തറയിൽ വീഴുകയും ചെയ്തു.
വീണ പതാകയെടുത്ത് വീണ്ടും കയറിൽ കെട്ടി ഉയർത്താൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ശ്രമം ഉപേക്ഷിച്ച് വേന്ദമാതരം ആലപിച്ച് നേതാക്കൾ പാർട്ടി ആസ്ഥാനത്തിനകത്തേക്ക് മടങ്ങി.
പതാകയുടെ കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ട ചുമതല സാധാരണഗതിയിൽ സേവാദൾ വളൻറിയർമാർക്കാണ്. ഇക്കാര്യത്തിൽ ജാഗ്രത കാട്ടാതിരുന്ന സേവാദൾ പ്രവർത്തകരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി കഠിനമായി ശകാരിച്ചു. സേവാദൾ പിരിച്ചുവിടണമെന്നും ചിലനേതാക്കൾ ആവശ്യപ്പെട്ടു.
സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നതോടെ ശകാരമെല്ലാം അവസാനിപ്പിച്ച് മറ്റു നേതാക്കളും പിന്മാറി സ്ഥാപകദിന ചടങ്ങിെൻറ ഭാഗമായി ചേർന്ന യോഗത്തിന് പോയി. ഫാഷിസത്തിനെതിരായ പോരാട്ടം നയിക്കാനും അതിനെ പരാജയപ്പെടുത്താനും ശക്തിയുള്ള പ്രസ്ഥാനം കോണ്‍ഗ്രസാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു. ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത് സാമ്രാജത്വ ശക്തികളെ സഹായിച്ച പാരമ്പര്യമാണ് സംഘ്പരിവാറിനും സി.പി.എമ്മിനുമുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡൻറുമാരായ തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസൻ, വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരൻ, ശരത്ചന്ദ്ര പ്രസാദ്, കെ.പി. അനില്‍കുമാർ, മണ്‍വിള രാധാകൃഷ്ണന്, എം.പിമാരായ അടൂര്‍പ്രകാശ്, രാജ്മോഹന്‍ ഉണ്ണിത്താൻ, എം.കെ. രാഘവന്, ആേൻറാ ആൻറണി, എം.എല്‍.എമാരായ വി.എസ്. ശിവകുമാർ, അന്‍വര്‍ സാദത്ത്, കെ.എസ്. ശബരീനാഥൻ, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ഡി.സി.സി പ്രസിഡൻറുമാർ, മുന്‍ എം.പിമാർ, മുൻ എം.എൽ.എമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.