തിരുവല്ല: വള്ളംകുളം നന്നൂർ ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ആർ.എസ്.എസിന്റെ ഗണഗീതം പാടിയതിനെ ചൊല്ലി സംഘർഷം. ‘നമസ്കരിപ്പു ഭാരതമങ്ങേ’ എന്നു തുടങ്ങുന്ന ആർ.എസ്.എസ് ഗാനം പാടിയ ഗായകരോട് വിപ്ലവഗാനമായ ‘ബലികുടീരങ്ങളേ’ കൂടി പാടണം എന്നാവശ്യപ്പെട്ടതാണ് സംഘർഷത്തിനിടയാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആലപ്പുഴ ക്ലാപ്സിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളക്കിടയായിരുന്നു സംഭവം. ഗാനമേള അവസാനിക്കാൻ രണ്ട് പാട്ടുകൾ ബാക്കി നിൽക്കെയാണ് ആർ.എസ്.എസ് ഗാനമായ ‘നമസ്കരിപ്പു ഭാരതമങ്ങേ’ ആലപിച്ചത്. പിന്നാലെ ‘ബലികുടീരങ്ങളെ’ പാടണം എന്നാവശ്യപ്പെട്ട് സി.പി.എം അനുകൂലികളായ ഒരു സംഘം വേദിക്ക് മുന്നിലെത്തി. ഇതോടെ കമ്മറ്റി ഭാരവാഹികളുടെ നിർദേശപ്രകാരം കർട്ടൻ താഴ്ത്തി. ഇതോടെ ബഹളക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ‘ബലികുടീരങ്ങളെ’ പാടണമെന്ന് സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടു.
ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞതായും തിരുവല്ല സ്റ്റേഷനിൽ നിന്നും എത്തിയ എസ്.ഐ ഉൾപ്പടെ പത്തോളം പൊലീസുകാർ കാഴ്ചക്കാരായി നിന്നുവെന്നും ആരോപണമുണ്ട്.
സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ക്ഷേത്ര പരിപാടി ഉദ്ഘാടനം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്ത ഗോപൻ എത്തുന്നതിൽ ചില പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിർപ്പ് ഉണ്ടായിരുന്നുവത്രെ. ക്ഷേത്ര കമ്മറ്റിയുടെ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.