കൊച്ചി: വാഹനാപകടത്തിൽ മരിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന പേരിൽ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച നടപടി ഹൈകോടതി റദ്ദാക്കി. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ച യാത്രക്കാരെൻറ ഭാഗത്തും വീഴ്ചയുണ്ടെന്ന് വിലയിരുത്തി തിരൂർ വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്. നഷ്ടപരിഹാര തുക പലിശയടക്കം നൽകാനും ഉത്തരവിട്ടു.
മലപ്പുറം മറ്റത്തൂർ സ്വദേശി മുഹമ്മദ്കുട്ടി 2007 ആഗസ്റ്റ് എട്ടിനുണ്ടായ അപകടത്തിൽ മരിച്ച സംഭവത്തിലെ എം.എ.സി.ടി ഉത്തരവിനെതിരെ ഭാര്യ ഖദീജയും മക്കളും ഇൻഷുറൻസ് കമ്പനിയും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മുഹമ്മദ് കുട്ടി മകെൻറ ബൈക്കിന് പിന്നിലിരുന്ന് പോകുമ്പോൾ എതിരെ വന്ന ടാറ്റ സുമോ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. നഷ്ടപരിഹാരമായി 30.37 ലക്ഷം രൂപ എം.എ.സി.ടി നിശ്ചയിച്ചെങ്കിലും ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണെന്ന നിയമം പാലിച്ചില്ലെന്നാരോപിച്ച് 20 ശതമാനം വെട്ടിക്കുറച്ച് 26.43 ലക്ഷമാക്കി. ഇതിനെതിരെയാണ് ബന്ധുക്കൾ അപ്പീൽ നൽകിയത്.
ബൈക്കിന് പിന്നിലിരുന്ന മുഹമ്മദ് കുട്ടി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നത് കൊണ്ടുമാത്രം നിയമലംഘനം നടത്തിയെന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹെൽമറ്റ് ധരിക്കാത്തതു മൂലമുള്ള അപകടമാണോയെന്ന് ഒാരോ കേസിലും വസ്തുതകൾ പരിശോധിച്ചു വിലയിരുത്തണം. എന്നാൽ, നഷ്ടപരിഹാരം കുറക്കാനാവില്ലെന്ന വിധി ഹെൽമറ്റ് ധരിക്കാതെ െബെക്കിൽ യാത്ര ചെയ്യാനുള്ള ലൈസൻസല്ലെന്നും ബൈക്ക് യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 129 കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
നഷ്ടപരിഹാര തുക പുനർനിശ്ചയിച്ച കോടതി ബന്ധുക്കൾക്ക് 25.66 ലക്ഷം രൂപ 7.5 ശതമാനം പലിശ സഹിതം നൽകാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.