കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ കൊലവിളി ആഹ്വാനം നടത്തിയ സിസ്റ്റർ ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം. സന്യാസിനി സമൂഹത്തിലെ മുൻ അംഗമായിരുന്നെങ്കിലും ടീന ജോസ് നിലവിൽ സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാർത്ത കുറിപ്പിൽ അറിയിച്ചു.
ടീന ജോസിന്റെ അംഗത്വം സഭയുടെ കനോനിക നടപടി പ്രകാരം 2009 ഏപ്രിൽ നാലിന് റദ്ദാക്കിയിരുന്നെന്നും നിലവിൽ അവർ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തിലുമാണെന്നും സി.എം.സി സന്യാസിനി സമൂഹം വ്യക്തമാക്കുന്നു.
2009 മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ടീന ജോസിനില്ല. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാർത്ത കുറിപ്പിൽ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സിസ്റ്റർ ടീന ജോസ് മുഖ്യമന്ത്രിയെ വധിക്കണമെന്ന് കമന്റിട്ടത്. കന്യസ്ത്രീയുടെ വേഷം ധരിച്ച ടീന ജോസ് (അഡ്വ. മേരി ട്രീസ പി.ജെ) എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നായിരുന്നു കൊലവിളി. സെൽറ്റൻ എൽ.ഡിസൂസ എന്നയാളുടെ പോസ്റ്റിന് താഴെയാണ് ടീന ജോസിന്റെ കമന്റ്.
'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്ത് കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും'- എന്നായിരുന്നു കമന്റ്. പിന്നീട് കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചു. ഈ കൊലവിളിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വെറും അഭിപ്രായ സ്വാതന്ത്ര്യമല്ല, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ ക്രിമിനൽ കുറ്റവും ഭീകരവാദവുമാണെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.