കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നാണ് തങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ പക്വതയുള്ള നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിനെ മുൻനിർത്തി സമൂഹത്തിൽ വലിയൊരു 'ഫോബിയ' സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്.
ലീഗ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്താൽ മാറാട് ആവർത്തിക്കുമെന്ന് മാർക്സിസ്റ്റ് പാർട്ടി പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് ലീഗ് എടുത്താൽ അവർക്ക് മാത്രമേ സ്കൂൾ നൽകൂ എന്നും വരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ഷാഡോ ഗവൺമെന്റ് ആയിരിക്കുമെന്നും പറയുന്നത് ജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കി ധ്രുവീകരണം സൃഷ്ടിക്കാനാണ്.
മൗനം പാലിച്ചാൽ പോലും അതിൽ നിഗൂഢതയുണ്ടെന്ന് വരുത്തിത്തീർക്കുന്നു. ഉത്തരേന്ത്യയിലുടനീളം നടക്കുന്ന വിദ്വേഷ രാഷ്ട്രീയം ലീഗുമായി കൂട്ടിച്ചേർക്കാനാണ് നീക്കം. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായത്. വിഷം ചീറ്റുന്ന ആളുകളോട് ജനങ്ങൾക്ക് ഒരു തരത്തിലും യോജിപ്പില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് വിചാരിച്ചാൽ മുഖ്യമന്ത്രി പദവി ലീഗ് ഏറ്റെടുക്കാമെന്ന് സാദിഖലി തങ്ങൾ തമാശയായി പറഞ്ഞതാണെന്ന് സതീശൻ വ്യക്തമാക്കി. ചർച്ച ചെയ്യാനും മാത്രമുള്ള വിഷയമല്ലിത്. യു.ഡി.എഫിന്‍റെ നെടുംതൂണായ ലീഗ് എല്ലാ കാര്യത്തിലും പിന്തുണ നൽകുന്നുണ്ട്. ഒരു കാലത്തും ഇല്ലാത്ത ഐക്യം കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും തമ്മിലുണ്ട്. മൂന്നര കൊല്ലമായി ഒരു അപസ്വരം പോലും മുന്നണിയിൽ ഉണ്ടായിട്ടില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പഞ്ചായത്ത് തലത്തിൽ 36 സ്ഥലത്ത് കോൺഗ്രസും ലീഗും രണ്ടായി നിന്നു. എല്ലായിടത്തും ഒരുമിച്ചാണ് നിൽക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്‍റെ നേതൃതലത്തിലുള്ള നേതാവാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായം തേടാറുണ്ട്. കെ. കരുണാകരൻ, എ.കെ. ആന്‍റണി, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഉണ്ടായിരുന്നതിനാൽ ചരിചയ സമ്പന്നനാണ്. പൂർണ സഹകരണം ലീഗും കുഞ്ഞാലിക്കുട്ടിയും നൽകുന്നുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കോൺഗ്രസ് വിചാരിച്ചാൽ മുസ്‌ലിം ലീഗ് പ്രതിനിധി മുഖ്യമന്ത്രിയാകുമെന്നാണ് സാദിഖലി തങ്ങൾ വ്യക്തമാക്കിയത്. മലപ്പുറത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള സ്റ്റേറ്റ് - 2 എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടയാളം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്നും അതാണ് ലീഗിന്‍റെ നിലപാടെന്നും സാദിഖലി തങ്ങൾ പറഞ്ഞിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.