തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരു മാസത്തെ ശമ്പളം വീതം നൽകി. കടകംപള്ളി സുരേന്ദ്രന് ഒരു മാസത്തെ ശമ്പളമായ 90,512 രൂപയാണ് സംഭാവനയായി നൽകിയത്.
കേരളത്തിന് സാന്ത്വനമേകാൻ ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന അഞ്ചു കോടിക്കു പുറമെ രണ്ടു സ്ഥാപനങ്ങളുടെ റിലീഫ് പ്രവർത്തനങ്ങൾക്കായി ഒാരോ കോടി രൂപ വീതവും യൂസുഫലി സംഭാവന ചെയ്തിട്ടുണ്ട്. ഇൗ പ്രതിസന്ധിഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പാൻ ഏവരും കഴിയുംവിധമെല്ലാം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഒരു ലക്ഷം രൂപയും തെന്നിന്ത്യൻ നടികർ സംഘം പ്രാഥമികസഹായമായി അഞ്ചുലക്ഷം രൂപയും നൽകും. നോർക്ക റൂട്ട്സ് പ്രവാസി മലയാളികളുടെ സഹായം തേടി. സംഭാവന മുംബൈ, ചെന്നൈ, ഡൽഹി, ബറോഡ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ നോർക്ക ഓഫിസുകളിൽ സ്വീകരിക്കും.
ജ്യോതി ലബോറട്ടറീസ് (ഉജാല) എം.ഡി എം.പി. രാമചന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽകും. അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സഹായ വാഗ്ദാനം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് തുക കൈമാറും.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 50 ലക്ഷം രൂപ നൽകുമെന്ന് സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് അറിയിച്ചു. ആസ്റ്റര്‍ വളൻറിയര്‍ ഗ്ലോബല്‍ പ്രോഗാമിെൻറ ഭാഗമായ 200 അംഗ മെഡിക്കൽ, നോണ്‍ മെഡിക്കല്‍ സംഘത്തെ രംഗത്തിറക്കി. വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രിത ദുരിതാശ്വാസ ക്യാമ്പുകളില്‍ ഈ ദുരിതാശ്വാസ പിന്തുണ സംഘം പ്രവര്‍ത്തനമാരംഭിച്ചു.
തൃശൂർ അതിരൂപതയുടെ രണ്ടാംഘട്ട സഹായങ്ങളുമായുള്ള വാഹനം തിങ്കളാഴ്ച രാവിലെ വയനാട്ടിലേക്കു പുറപ്പെടും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു നൽകാനുള്ള 5000 കിറ്റുകളാണ് സജ്ജമാക്കുക. 1200 പേർക്ക് പുതപ്പ്, ബെഡ്ഷീറ്റ്, പായ, തലയണ, വസ്ത്രങ്ങൾ എന്നിവ സജ്ജമാക്കി. ഇവ വിതരണം ചെയ്യാനും ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനും 30 വളൻറിയർമാരും ഉണ്ടാകും. പാലക്കാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി മന്ത്രി എ.കെ. ബാലൻ 1000 കിലോ അരി നൽകി. സപ്ലൈകോ മുഖേനയാണ് സ്വന്തം ചെലവിൽ മന്ത്രി അരി ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.