കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഇസ്ലാമിക് സെൻ്ററിന് നേരെ അക്രമം. സി.പി.എം പ്രവർത്തകർ രണ്ടു മണിക്കൂർ ബന്ദികളാക്കിയതായി വെൽഫെയർ പാർട്ടി നേതാക്കൾ അറിയിച്ചു . വൈകിട്ട് 7 മണിയോടെ പഞ്ചായത്തിലെ 9ാം വാർഡ് സി.പി.എം സ്ഥാനാർത്ഥി അൻഷാദിൻ്റെ നേതൃത്വത്തിൽ ആയുധങ്ങളുമായി നൂറോളം പ്രവർത്തകർ എത്തി സെൻറർ വളയുകയായിരുന്നുവെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ അറിയിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മറ്റിയംഗം നൗഷാദ് ചെരിപുറം, ഷാജഹാൻ, ഫ്രട്ടേണിറ്റി സംസ്ഥാന കൺവീനർ യാസിം ഷാജി എന്നിവരെ സംഘം മർദ്ദിച്ചു.
സെൻററിനുളളിൽ തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്ന വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറാർ അബ്ദുൽ ഹക്കീം, ജില്ലാ ഭാരവാഹികളായ പി.എ. നിസാം ,നിസാർ അഹമ്മദ് എന്നിവരെ രണ്ട് മണിക്കൂറോളം ഇവർ പുറത്തു വിടാതെ ബന്ദികളാക്കി. സെൻററിനോടു ചേർന്നുള്ള പളളിയിൽ നമസ്കരിക്കാൻ കയറിയവരെ പുറത്ത് വിടാതെ വെളിയിൽ നിന്നും സംഘം പൂട്ടി.
മാരകായുധങ്ങളുമായാണ് സംഘം എത്തിയതെന്ന് വെൽഫെയർ പാർട്ടി പ്രവർത്തകർ പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് എത്തി സി.പി.എം പ്രവർത്തകരെ നീക്കിയത്. മർദ്ദനത്തിൽ പരിക്കേറ്റ നൗഷാദ്, യാസിം ഷാജി എന്നിവരെ കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.