തിരുവനന്തപുരം; അദീബ് ആൻഡ് ഷഫീന ഫൌണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നിർമ്മിച്ച് നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഉള്ള മന്ദിരം അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയിലേറ്റ് സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.
പുതിയ അമ്മത്തൊട്ടിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാൻ അദീബ് & ഷഫീന ഫൗണ്ടേഷന് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫൗണ്ടേഷൻ ചെയർമാനും അബുദാബിയിലെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഏതൊരു ആധുനിക സമൂഹത്തിന്റെയും ഭാവി കുട്ടികളാണ്, അവരുടെ വിദ്യാഭ്യാസത്തിനും പുന:രധിവാസത്തിനുമായി അത്യാധുനികവും ശിശുസൗഹൃദവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാൻ ഫൗണ്ടേഷന്റെ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്. ഈ മാനുഷിക സംരംഭത്തെ പിന്തുണയ്ക്കാൻ അവസരം നൽകിയ സംസ്ഥാന സർക്കാരിനും കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്കും അദീബും, ഷഫീനയും നന്ദി അറിയിച്ചു.
11 ന് വൈകീട്ട് 3.30 തിന് നടക്കുന്ന പരിപാടിക്ക് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രതിനിധികളായ അദീബ് അഹമ്മദ്, ഷഫീന, പ്രിൻസിപ്പൾ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ഡയറക്ടർ ജി. പ്രിയങ്ക, കൗൺസിലർ മാധവദാസ്, ശിശുക്ഷേമസമിതി സെക്രട്ടറി കെ. ജയപാൽ , ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.