തൃശൂര്‍: സര്‍ക്കാര്‍ ശക്തമായ അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനം ആരംഭിച്ചതായും ഇതുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ട്. ഇത്തരം നീക്കം അഴിമതിക്കാരെ പിന്തുണക്കുന്നതും അഴിമതി സംരക്ഷിക്കുന്നതുമായി കാണേണ്ടി വരും. കേരള ആംഡ് പൊലീസ് ഒന്ന്, രണ്ട്, അഞ്ച് ബറ്റാലിയനുകളിലും ഇന്ത്യ റിസര്‍വ് ബറ്റാലിയനിലും പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഒൗട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഗുണ്ടാസംഘങ്ങളുടെയും അഴിമതിക്കാരുടെയും സൗജന്യം പറ്റുന്ന ചിലര്‍ തടസ്സം നില്‍ക്കുന്നുണ്ട്. അത്തരം സംഘങ്ങളെ നേരിടും. അഴിമതിക്കാരോട് മൃദുസമീപനമില്ല. എല്ലാ കാര്യങ്ങളിലും നീതിയുടെ പക്ഷത്തു നില്‍ക്കുന്ന പൊലീസിനെയാണ് നാടിനാവശ്യം. സേനയുടെ അംഗബലം കുറവാണ്. പരിമിതിക്കുള്ളില്‍ നിന്ന് ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. പൊലീസ് കൂടുതല്‍ കാര്യക്ഷമത കൈവരിക്കണമെന്നും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്നും സ്റ്റേഷന്‍െറ അന്തരീക്ഷം കൂടുതല്‍ ജനസൗഹൃദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.ജി.പി ലോക്നാഥ് ബെഹ്റ, ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, ട്രെയിനിങ് ഐ.ജി.പി മഹിപാല്‍ യാദവ്, ട്രെയിനിങ് ഡി.ഐ.ജി പി. വിജയന്‍, മേയര്‍ അജിത ജയരാജന്‍, കമാന്‍ഡര്‍മാരായ വി. സുനില്‍രാജ്, സി.വി. വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബെസ്റ്റ് ഇന്‍ഡോര്‍മാരായ ലിജിന്‍, മിഥുന്‍ തോമസ്, എസ്. ശ്രീജിത്ത് , ബെസ്റ്റ് ഷൂട്ടര്‍മാരായ എന്‍.എസ്. ഹരീഷ്കുമാര്‍, പി.എസ്. ശ്യാം, ബെസ്റ്റ് ഒൗട്ട് ഡോര്‍മാരായ പി.പി. അബ്ദുല്‍ സലാം, സി.കെ. വിമല്‍കുമാര്‍, പി. ജയപ്രകാശ്, ബെസ്റ്റ് ഓള്‍ റൗണ്ടര്‍മാരായ പി.എസ്. ശങ്കര്‍, പ്രശാന്ത് സോമന്‍, എന്‍. നവീന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി മെഡല്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.