ഡോ. രത്തൻ യു. ഖേൽക്കർ
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ. വോട്ടെണ്ണൽ സമയം നാല് മണിയോ അഞ്ച് മണിയോ ആയാലും പ്രശ്‌നമില്ല. ധൃതി പിടിക്കാതെ കാര്യങ്ങൾ എല്ലാം കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് പോയാൽ മതി എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ പ്രധാന നിർദേശം. ഇതോടെ സംസ്ഥാനത്ത് വോട്ടെണ്ണൽ നീളാൻ സാധ്യതയേറുന്നു.
തെരഞ്ഞെടുപ്പ് കമീഷണറുടെ നിർദേശ പ്രകാരം പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് എട്ട് മണിക്ക് ആരംഭിക്കും. തുടർന്ന് അരമണിക്കൂറിന് ശേഷം ഇ.വി.എം നടപടികളും ആരംഭിക്കും. വോട്ടെണ്ണൽ സമയത്ത് വീഴ്ച സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടി പ്രതിനികളും തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തിൽ വിഡിയോഗ്രഫി ഉപയോഗപ്പെടുത്തിയാകും സ്‌ട്രോങ് റൂമുകൾ തുറക്കുന്നത്. ഏകദേശത്തെ രാവിലെ ഏഴ് മണിയോടെ ഈ നടപടികൾ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാധ്യമങ്ങൾക്ക് അനുവദിച്ച പാസ് ഉപയോഗിച്ച് നിശ്ചിത സ്ഥലം വരെ പ്രവേശനം ലഭിക്കും. വോട്ടെണ്ണൽ സംബന്ധിച്ചുള്ള പരാതികൾ നിരീക്ഷകർക്ക് നേരിട്ട് കൈമാറാം. അല്ലാത്തപക്ഷം 1950 എന്ന തെരഞ്ഞെടുപ്പ് കമീഷന്റെ കാൾ സെന്ററിൽ വിളിച്ചും പരാതിപ്പെടാമെന്നും തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.