ഹരിദാസും ശ്യാമളയും

മരിക്കുന്നതിനുമുമ്പ് ബന്ധുക്കളെ സന്ദർശിച്ചു, കാൻസറെന്ന് സംശയമെന്ന് കത്ത് - ചേർത്തലയിലെ വൃദ്ധദമ്പതികളുടേത് ആത്മഹത്യ

ചേര്‍ത്തല: വൃദ്ധ ദമ്പതികളെ വീടിനോടുചേർന്ന ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഭാഗ്യസദനത്തില്‍ ഹരിദാസ് (78), ഭാര്യ ശ്യാമള (68) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ കാണാത്തതിനാല്‍ ഏക മകള്‍ ഭാഗ്യലക്ഷ്മി നടത്തിയ തിരച്ചിലിൽ ഇരുവരും ഷെഡില്‍ നിലത്തുവിരിച്ച പുല്‍പ്പായയില്‍ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തൊടാനുള്ള ശ്രമത്തില്‍ മകൾക്കും ചെറിയ രീതിയില്‍ ഷോക്കേറ്റു. ബഹളം വെച്ചതിനെ തുടര്‍ന്ന് എത്തിയവരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.

ഇരുവരുടെയും തലയില്‍ വയര്‍ ബല്‍റ്റിട്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. നിലത്ത് അഭിമുഖമായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. സമീപത്തുതന്നെ സ്വിച്ച് ബോര്‍ഡും ഉണ്ടായിരുന്നു. ബി.എസ്.എന്‍.എല്ലിൽനിന്നും ടെക്‌നിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ഹരിദാസ് എഴുതിയതെന്നു കരുതുന്ന മരണക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിദാസിനു തൊണ്ടയില്‍ മുഴ വളരുന്നതായും ഇതു കാന്‍സറാണെന്നു സംശയിക്കുന്നതായും കത്തില്‍ പറഞ്ഞിട്ടൂണ്ട്. ശ്യാമളക്ക് രണ്ടുതവണ സ്‌ട്രോക്കും വന്നിരുന്നു. മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തികമായ പ്രതിസന്ധികളൊന്നും ഇരുവര്‍ക്കും ഇല്ലെന്നാണ് വിവരം. വീട്ടിലെ ഓരോ രേഖകളും സൂചിപ്പിക്കുന്ന കത്തും ഭിത്തിയില്‍പ തിപ്പിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ബന്ധമില്ലാതിരുന്ന ഷെഡില്‍ കഴിഞ്ഞ ദിവസമാണ് ഹരിദാസ് പുതിയ വയ ര്‍വാങ്ങി ബന്ധിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും എല്ലാ ബന്ധുക്കളെയും വീടുകളിലെത്തി സന്ദര്‍ശിച്ചിരുന്നു.

അര്‍ത്തുങ്കല്‍ പൊലീസും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധന വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് സർജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകള്‍ ഭാഗ്യലക്ഷ്മി കാക്കനാട് ഗവ. യു.പി.എസ്സിൽ അധ്യാപികയാണ്. മരുമകന്‍: ബിനീഷ് (പൊലീസ്, എറണാകുളം സിറ്റി). 

Tags:    
News Summary - Cherthala elderly couple commits suicide after visiting relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.