ആലപ്പുഴ: മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ ജി. സുധാകരന്‍ മുന്‍കൈയെടുത്ത് മുഖ്യമന്ത്രിയെ കുട്ടനാട്ടില്‍ എത്തിക്കേണ്ടതായിരുന്നു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും യു.ഡി.എഫ് സംഘത്തോടൊപ്പം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നില്ല. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം അടിയന്തരമായി എത്തിക്കാനുള്ള ഏകോപനം ഉണ്ടാവണം. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാൻ മുന്‍കരുതൽ സ്വീകരിച്ചിട്ടില്ല. മെഡിക്കല്‍ സംഘത്തെ മറ്റ് ജില്ലകളില്‍നിന്നും എത്തിക്കണം. തകര്‍ന്ന ബണ്ടുകളും മടകളും പുനര്‍നിർമിക്കണം. 210 പാടശേഖരത്തില്‍ രണ്ടാംകൃഷി ഉണ്ടായിരുന്നു. ഇൗ പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് ഭീമമായ തുകയാണ് സംരക്ഷണത്തിന് ചെലവായത്. തുക സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കണം. മടവീണ് കൃഷി നശിച്ച പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കണം.
കുടിശ്ശികയായി കിടക്കുന്ന പമ്പിങ് സബ്‌സിഡിയും സാമൂഹികസുരക്ഷ പെന്‍ഷനുകളും ഉടന്‍ കൊടുക്കണം. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ പില്ലറുകളുള്ള വീടുകള്‍ നിര്‍മിക്കാന്‍ സാമ്പത്തികസഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.