തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുന്നത് ഇതാദ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബഹളമുണ്ടായാല്‍ സ്പീക്കര്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചര്‍ച്ചക്ക് വിളിക്കുന്നതാണ് സഭയിലെ കീഴ് വഴക്കം. എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ ചര്‍ച്ചക്ക് വിളിക്കുന്നില്ല. പകരം വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ബാനറുകള്‍ പിടിച്ചെടുക്കുകയാണെന്നും എന്നിട്ടും പ്രതിപക്ഷം അക്രമമുണ്ടാക്കിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഒരു കാലത്തും ഉണ്ടാകാത്ത വിധം വാച്ച് ആൻഡ് വാർഡ് പ്രതിഷേധക്കാരുടെ ബാനർ വലിച്ചു മാറ്റുകയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡയസിലേക്ക് കയറിയത്. ജനാധിപത്യ രീതിയിൽ തന്നെയാണ് തങ്ങൾ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തെ പ്രകോപിച്ചത് വാച്ച് ആൻഡ് വാർഡുമാരാണ്. നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് തവണ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷമാണ് തങ്ങളുടേത്.
ഏറ്റവും കൂടുതല്‍ ഇറങ്ങിയവരാണ് ഇപ്പോൾ ഭരണപക്ഷത്തുള്ളവർ. സഭയിൽ ബാനര്‍ പിടിക്കുന്നത് ആദ്യമായാണോ? പിണറായി വിജയന്‍ ഇരിക്കുന്ന സീറ്റിന് മുന്നില്‍ പ്ലക്കാര്‍ഡ് വച്ചിരിക്കുന്ന ഫോട്ടോ താൻ കാണിച്ചു തരാം. ജനാധിപത്യപരമായി നടുത്തളത്തലിറങ്ങി പ്രതിഷേധിക്കാത്ത ഏത് പ്രതിപക്ഷമാണ് നിയസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്. എന്നിട്ടാണ് ആദ്യമായി സംഭവിക്കുന്നതു പോലെ പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
സ്വർണ്ണക്കൊള്ള വിഷയത്തിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ നീക്കങ്ങളാണ് നിയമസഭ സ്തംഭിപ്പിക്കും വിധത്തിൽ നാടകീയ മുഹൂർത്തങ്ങൾക്ക് വഴിമാറിയത്. പ്രതിപക്ഷമുയർത്തിയ ബാന്നർ വാച്ച് ആന്‍റ് വാർഡ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയതാണ് പ്രകോപനത്തിന് കാരണം. അൻവർ സാദാത്ത്, മാത്യൂ കുഴൽനാടൻ എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നു. സംഘർഷാവസ്ഥയെ തുടർന്ന് സ്പീക്കർ രണ്ട് വട്ടം സഭ നിർത്തിവെച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. പിന്നാലെ സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഫലത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും അലങ്കോലമായി. അതേ സമയം പ്രതിപക്ഷമില്ലാതെ ബജറ്റ് ചർച്ച തുടരുകയും ചെയ്തു.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്ന് നടുത്തളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെക്കെത്തി ബാനർ പിടിച്ച് മുദ്രാവാക്യം മുഴക്കി. ‘സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന ബാനർ ഉയർത്തിയുള്ള പ്രതിഷേധത്തിനിടെയും ചോദ്യോത്തരവേള തുടർന്നു.
കാഴ്ചമറച്ച് പിടിച്ച ബാനർ മാറ്റണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം തുടരവെ ബാനർ പിടിച്ചു വാങ്ങാൻ വാച്ച് ആൻഡ് വാർഡുമാർ ശ്രമിച്ചുവെങ്കിലും ഇതിനെ പ്രതിപക്ഷാംഗം റോജി എം. ജോൺ ചെറുത്തതോടെ പിൻവാങ്ങി. ഈ സമയം ഭരണപക്ഷവും ഇരിപ്പിടം വിട്ടെഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങൾക്ക് അഭിമുഖമായി നിന്ന് മുദ്രാവാക്യം മുഴക്കി.
ഇതിനിടെ അൻവാർ സാദത്ത്, നജീബ് കാന്തപുരം, സനീഷ് കുമാർ ജോസഫ്, ടി.വി. ഇബ്രാഹിം എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉന്തിനും തള്ളിനുമിടിയിൽ അൻവർ സാദാത്ത് ഡയസിലേക്ക് കടന്നതോടെ സ്പീക്കർ ഡയസ് വിട്ട് അകത്തേക്ക് പോവുകയായിരുന്നു. സാധാരണ സഭനിർത്തിവച്ചതായി അറിയിച്ച ശേഷമാണ് സ്പീക്കർ ഇത്തരം സന്ദർശങ്ങളിൽ ഇരിപ്പിടം വിടാറുള്ളത്.
പത്തിന് വീണ്ടും സഭ ചേർന്നതോടെ സാഹചര്യങ്ങൾ പൂർവാധികം പ്രക്ഷുബ്ധം. യു. പ്രതിഭ സബ്മിഷൻ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറിന് മുന്നിൽ ഉയർത്തിയ ബാനർ വാച്ച് ആന്‍റ് വാർഡ് ബലം പ്രയോഗിച്ച് വലിച്ചെടുത്തു. ബാനറിന്റെ ഒരറ്റത്ത് പിടിവിടാതിരുന്ന പി.സി. വിഷ്ണുനാഥിനെയും വലിച്ചു നീക്കി. ഇതോടെയാണ് അൻവർ സാദാത്ത് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നതും പിന്നാലെ സ്പീക്കർ ഇരിപ്പിടം വിട്ടതും. ശേഷം മാത്യു കുഴിൽനാടനും ഡയസിലേക്ക് വലിഞ്ഞുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.