തിരുവനന്തപുരം: കേരള നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ രൂക്ഷ പ്രതികരണവുമായി സ്പീക്കർ എ.എൻ. ഷംസീർ. ജനാധിപത്യപരമായ അവകാശങ്ങൾ പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനും മാത്രമല്ല സ്പീക്കർക്കുമുണ്ടെന്ന് എ.എൻ. ഷംസീർ പറഞ്ഞു.
അന്ധനാക്കുംവിധം സ്പീക്കറുടെ മുഖംമറച്ചത് ശരിയാണോ. പ്രതിപക്ഷ നേതാവ് ഇക്കാര്യം പരിശോധിക്കണം. ഡയസിലേക്ക് കയറാൻ ശ്രമിച്ച എം.എൽ.എമാരുടെ നടപടി ശരിയായില്ല. സമാധാനപരമായാണ് സഭ ചേർന്നത്. പ്രകോപനമുണ്ടായത് പ്രതിപക്ഷാംഗങ്ങളുടെ ഭാഗത്തു നിന്നാണെന്നും സ്പീക്കർ പറഞ്ഞു.
പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് സഭ നിർത്തിവെച്ചത്. വീണ്ടും ആരംഭിച്ചപ്പോൾ തന്‍റെ മുന്നിലൂടെയാണ് ചാടിക്കയറാൻ ശ്രമിച്ചത്. ഇത്തരം രീതികൾ ആരോഗ്യകരമായ ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് പരിശോധിക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
അതേസമയം, സ്പീക്കറിന്‍റെ പരാമർശത്തോട് രൂക്ഷ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുന്നത് ഇതാദ്യമല്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ബഹളമുണ്ടായാല്‍ സ്പീക്കര്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചര്‍ച്ചക്ക് വിളിക്കുന്നതാണ് സഭയിലെ കീഴ് വഴക്കം. എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ ചര്‍ച്ചക്ക് വിളിക്കുന്നില്ല. പകരം വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ബാനറുകള്‍ പിടിച്ചെടുക്കുകയാണെന്നും എന്നിട്ടും പ്രതിപക്ഷം അക്രമമുണ്ടാക്കിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഒരു കാലത്തും ഉണ്ടാകാത്ത വിധം വാച്ച് ആൻഡ് വാർഡ് പ്രതിഷേധക്കാരുടെ ബാനർ വലിച്ചു മാറ്റുകയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡയസിലേക്ക് കയറിയത്. ജനാധിപത്യ രീതിയിൽ തന്നെയാണ് തങ്ങൾ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തെ പ്രകോപിച്ചത് വാച്ച് ആൻഡ് വാർഡുമാരാണ്. നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് തവണ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷമാണ് തങ്ങളുടേത്.
ഏറ്റവും കൂടുതല്‍ ഇറങ്ങിയവരാണ് ഇപ്പോൾ ഭരണപക്ഷത്തുള്ളവർ. സഭയിൽ ബാനര്‍ പിടിക്കുന്നത് ആദ്യമായാണോ? പിണറായി വിജയന്‍ ഇരിക്കുന്ന സീറ്റിന് മുന്നില്‍ പ്ലക്കാര്‍ഡ് വച്ചിരിക്കുന്ന ഫോട്ടോ താൻ കാണിച്ചു തരാം. ജനാധിപത്യപരമായി നടുത്തളത്തലിറങ്ങി പ്രതിഷേധിക്കാത്ത ഏത് പ്രതിപക്ഷമാണ് നിയസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്. എന്നിട്ടാണ് ആദ്യമായി സംഭവിക്കുന്നതു പോലെ പറയുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങളാണ് പ്രതിപക്ഷം കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതിരിക്കെ ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കാനുള്ള പ്രതിപക്ഷം ശ്രമിച്ചത്. കോടതിയിൽ നിന്ന് ശക്തമായ അടിയേറ്റപ്പോൾ നാട്ടിലും കോടതിയിലും ചെലവാക്കാത്ത കാര്യം നിയമസഭയിൽ ബഹളം കാര്യങ്ങൾ നേടാനാണ് അവർ നോക്കുന്നതെന്നും നിയമസഭയിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ബാനർ പിടിച്ച് നിലയുറപ്പിച്ചയാൾ ബാനറിന് അറ്റത്തെ വടി ഉപയോഗിച്ച് വാച്ച് ആൻഡ് വാർഡിനെ തല്ലുകയായിരുന്നു. ആ ഘട്ടത്തിലാണ് അവർ തടുക്കാനും ബാനർ പിടിച്ചെടുക്കാനും ശ്രമിച്ചത്. ഇത് തങ്ങളെല്ലാം നേരിൽ കണ്ടതാണ്. പ്രതിപക്ഷ നേതാവ് ആക്രമണങ്ങളെ പൂർണ്ണമായി ന്യായീകരിക്കുകയാണ്. പ്രതിപക്ഷാംഗങ്ങൾ ഡയസിലേക്ക് ചാടിക്കയറിയ ശേഷം ഇങ്ങോട്ട് തിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ‘നിയമ വിദഗ്ധൻ’ എന്ന് കരുതുന്നയാൾ നിയമപരമായി തന്നെ ഡയസിലേക്ക് ചാടിക്കയറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈകോടതി നടത്തിയ പരാമർശങ്ങളെ കുറിച്ച് മന്ത്രി പി. രാജീവ് പറഞ്ഞത് പ്രതിപക്ഷ നേതാവ് ചെവി കൊടുത്തില്ല. ഇതേക്കുറിച്ച് ഒരക്ഷരവും അദ്ദേഹത്തിന് പറയാനുമില്ല. ഹൈകോടതി നിരീക്ഷണങ്ങൾ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണ്. എസ്.ഐ.ടിക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി ഹൈകോടതി നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണത്തിൽ ഡിവിഷൻ ബഞ്ച് പൂർണ്ണ സംതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എസ്.ഐ.ടിയുടെ ഓരോ നടപടിയും ഡിവിഷൻ ബഞ്ച് നിർദ്ദേശപ്രകാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.