കൊച്ചി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട വാർത്തകളുടെ പേരിൽ മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂ സ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളി. കേബിൾ ടി.വി നെറ്റ്വർക്ക് (റെഗുലേഷൻ) ആക്ടിലെ ചില വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നും ഈ വ്യവസ്ഥ ദുരുപയോഗിച്ചുള്ള മാധ്യമവിലക്ക് തടയണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
ചാനലുകൾക്കെതിരായ നടപടി ചോദ്യം ചെയ്യുന്ന ഹരജിയിൽ പൊതുതാൽപര്യമില്ലെന്നും പരാതിയുണ്ടെങ്കിൽ വിലക്കിയ ചാനലുകളാണ് ഹരജി നൽകേണ്ടതെന്നും വിലയിരുത്തിയാണ് ഉത്തരവ്.
കലാപം റിപ്പോർട്ട് ചെയ്തതിൽ അപാകതയുണ്ടെന്ന പരാതികളെത്തുടർന്ന് കേബിൾ ടി.വി നെറ്റ്വർക്ക് (റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് വിലക്കേർപ്പെടുത്തിയത്. എന്നാൽ, ഇത് വിവാദമായതോടെ പിൻവലിക്കുകയും ചെയ്തു. കേന്ദ്രസർക്കാറിനെയും ആർ.എസ്.എസിനെയും വിമർശിക്കുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് ഹരജിയിലെ ആരോപണം.
അറിയാനുള്ള അവകാശത്തെ ഇത് തടസ്സപ്പെടുത്തുന്നു. മാധ്യമമേഖലയെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണിത്. വസ്തുതാപരവും സത്യസന്ധവുമായ റിപ്പോർട്ടിങ് കുറ്റകരമല്ലെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.