കോന്നി: 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമായിരുന്ന അച്ചൻകോവിൽ ജലവൈദ്യുതി പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പദ്ധതിക്കായി 150 ഏക്കർ വനഭൂമി വിട്ടു നൽകേണ്ട സാഹചര്യം പരിഗണിച്ചാണ് വൈദ്യുതി ബോർഡ് നൽകിയ അപേക്ഷ കേന്ദ്രം തള്ളിയത്.
1975ൽ വൈദ്യുതി ബോർഡ് വിഭാവനം ചെയ്ത വലിയ പദ്ധതിയായിരുന്നു ട്വിൻ കല്ലാർ ജലവൈദ്യുതി പദ്ധതി. എന്നാൽ, ഈ പദ്ധതിക്ക് 1000 ഹെക്ടർ വനഭൂമി വേണ്ടിവരുമെന്നതിനാൽ നിരവധി തടസ്സം ഉണ്ടാകുമെന്ന് കണ്ട് പിന്നീട് അച്ചൻകോവിൽ, ചെളിക്കൽ, വാക്കല്ലാർ എന്നീ മൂന്നു പദ്ധതികളായി മാറ്റുകയായിരുന്നു. ’75 മുതൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ ഇതിെന ഏകോപിപ്പിക്കാൻ അച്ചൻകോവിലിൽ ഓഫിസും പ്രവർത്തിക്കുന്നുണ്ട്.
24 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വാക്കല്ലാർ ജലവൈദ്യുതി പദ്ധതിക്ക് 2009ൽ ഭരണാനുമതി ലഭ്യമായിരുന്നു. എന്നാൽ, കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. 15 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ചെളിക്കൽ പദ്ധതി റിപ്പോർട്ടും 2001ൽ സമർപ്പിച്ചെങ്കിലും അനുമതി ലഭ്യമായിട്ടില്ല. ചിറ്റാർ മൂഴി ഭാഗത്തും പുന്നമൂട് ഭാഗത്തും വലിയ ഡാമുകളും അറുമ്പൻ തോട് ഭാഗത്ത് ചെറിയ ഡാമും നിർമിച്ച് സമീപ പ്രദേശത്ത് പവർ ഹൗസ് സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് കൂടൽ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിച്ച് അവിടെ നിന്ന് വിതരണം നടത്താൻ കഴിയുന്ന തരത്തിലാണ് വൈദ്യുതി ബോർഡ് പദ്ധതി വിഭാവനം ചെയ്തത്.
കോടികൾ മുടക്കി സർവേ റിപ്പോർട്ടുകൾ ഉൾപ്പെടെ തയാറാക്കി നൽകിയെങ്കിലും വനംവകുപ്പ് അനുമതി വൈകുകയായിരുന്നു. അതിനിടെ ആദ്യഘട്ടത്തിലെ ട്വിൻ കല്ലാർ പദ്ധതിക്കായി കഴിഞ്ഞ വർഷം വൈദ്യുതി ബോർഡും ജലസേചന വകുപ്പും വീണ്ടും സംയുക്ത സർവേ നടത്തി പുതിയ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഐ.സി ടണലും ഇൻറർ കണക്ടിങ് ടണലും സ്ഥാപിച്ച് ഡാമുകളും പവർഹൗസും നിർമിച്ച് ട്വിൻ കല്ലാർ പദ്ധതിയിലൂടെ 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പുതിയ റിപ്പോർട്ട്.
കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനായും പദ്ധതിയിലെ ജലം ഉപയോഗിക്കാൻ സാധിക്കും. പദ്ധതിക്കായി കെ.എസ്.ഇ.ബി 1325 കോടിയും ജലസേചന വകുപ്പ് 1710 കോടിയും ചെലവഴിക്കും.
ഈ ജലവൈദ്യുതി പദ്ധതികളിൽ ഏതെങ്കിലും ഒന്ന് നടപ്പാക്കിയില്ലെങ്കിൽ കേരളത്തിെൻറ ചിറ്റാർ മൂഴിഭാഗം വഴി മേക്കര ഡാമിലേക്ക് വെള്ളമെത്തിക്കാൻ തമിഴ്നാട് ശ്രമം നടത്താൻ സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.