കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത് -പിണറായി വിജയൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചന വേണമെന്നും നിതി ആയോഗിന്റെ ഏഴാമത് ഗവേണിങ് കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിലെ കൾചറൽ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത കൗൺസിലിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര - സംസ്ഥാന ബന്ധം ഉന്നയിച്ചു. കേന്ദ്രവുമായി ഏറ്റുമുട്ടലിന്‍റെ പാതയിലുള്ള തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ബി.ജെ.പിയുമായി ഉരസിനിൽക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കാതിരുന്ന കൗൺസിലിൽ പ്രതിപക്ഷ സംസ്ഥാനങ്ങളുമായുള്ള കേന്ദ്രത്തിന്‍റെ ബന്ധവും ചർച്ചയായി.

നിതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ സുമൻ ബെറി, സി.ഇ.ഒ പരമേശ്വരൻ അയ്യർ എന്നിവർ ചുമതലയേറ്റ ശേഷമുള്ള ആദ്യ കൗൺസിലിൽ വിളകളുടെ വൈവിധ്യവത്കരണം, എണ്ണക്കുരുവിലും പയറുവർഗങ്ങളിലും സ്വയംപര്യാപ്തത, സ്കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ, നഗര ഭരണം എന്നിവയായിരുന്നു മുഖ്യഅജണ്ട എന്ന് ഇരുവരും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനു പുറമെയുള്ള വിഷയങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാർ ഉന്നയിച്ചു. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒരുപോലെ അധികാരമുള്ള ഉഭയ പട്ടികയിലും സംസ്ഥാനത്തിനുമാത്രം അധികാരമുള്ള സംസ്ഥാന പട്ടികയിലും നിയമനിർമാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 11ഉം 12ഉം പട്ടികകളിൽ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപിച്ചു കഴിഞ്ഞ കേരളം വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മുന്നിലാണ്. സംസ്ഥാനത്തിന്റെ സംയോജിത ഫണ്ട് വിതരണം ചെയ്യുമ്പോൾ ഇതും പരിഗണിക്കണം. പി.എം.എ.വൈ നഗര-ഗ്രാമ പദ്ധതികൾക്കുള്ള വിഹിതവും വർധിപ്പിക്കണം.

ദേശീയ വിദ്യാഭ്യാസ നയം മുഖ്യ ചർച്ചയായ നിതി ആയോഗ് കൗൺസിലിൽ ചരിത്ര പാഠ്യപദ്ധതികൾ മാറ്റുന്നത് മമത ബാനർജി ഉന്നയിച്ചപ്പോൾ ജനാധിപത്യം ഭരണഘടനമൂല്യങ്ങൾ, മതേതരത്വം, ശാസ്ത്രാവബോധം എന്നിവ ഉൾക്കൊള്ളാൻ വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾ പ്രാപ്തരാകണം എന്നാണ് കേരളത്തിന്റെ കാഴ്ചപ്പാട് എന്ന് പിണറായി വിജയൻ കൗൺസിലിൽ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയർന്ന പങ്കാളിത്തവും ഗുണമേന്മയും കേരള സർക്കാർ ലക്ഷ്യം വെക്കുന്നു. സ്വകാര്യ വിദ്യാഭ്യാസം കൊണ്ട് എല്ലാവർക്കും സമ്പൂർണ വിദ്യാഭ്യാസം പ്രാവർത്തികമാക്കാനാവില്ല. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ അന്തരം കുറക്കണമെന്നും അതിനുള്ളതാണ് സംസ്ഥാനത്തിന്റെ കെ-ഫോൺ പദ്ധതിയെന്നും മുഖ്യമന്ത്രി തുടർന്നു.

കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി ദേശീയപാത വികസനമടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. അപകടങ്ങൾ കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്റെ വ്യോമ-റെയിൽ പദ്ധതികൾക്ക് ഉടനടി അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കണം. പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. തീരസംരക്ഷണ നടപടികൾക്കും തേങ്ങയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്കും പാം ഓയിൽ ഉൽപാദനം വർധിപ്പിക്കുന്നതിന് പുതിയ സംസ്‌കരണശാലകൾക്കും നിലക്കടലയുടെ ഉൽപാദനത്തിനും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ മുഖ്യമന്ത്രി തേടി.

കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഭക്ഷ്യ പൊതുവിതരണ മന്ത്രി പീയുഷ് ഗോയൽ, ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാർ എന്നിവരും കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.

സഹകരണ ഫെഡറലിസത്തിൽ ഇന്ത്യ മാതൃക -മോദി

ന്യൂഡൽഹി: സഹകരണ ഫെഡറലിസം എന്തെന്ന് കോവിഡിനെതിരായ പോരാട്ടത്തിലൂടെ ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തെന്നും അതിന്റെ ക്രെഡിറ്റ് എല്ലാ സംസ്ഥാനങ്ങൾക്കുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ആഗോള നേതൃസ്ഥാനത്തേക്ക് മാറുന്നതിലേക്ക് ഇത് നയിച്ചെന്നും മോദി പറഞ്ഞു. കേന്ദ്രവും പ്രതിപക്ഷ സംസ്ഥാനങ്ങളും തമ്മിലെ ഉലഞ്ഞ ബന്ധം ചർച്ചയായ നിതിആയോഗ് ഏഴാം ജനറൽ കൗൺസിൽ യോഗത്തിലാണ് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ പ്രശംസ.

23 മുഖ്യമന്ത്രിമാരും മൂന്ന് ലഫ്റ്റനന്‍റ് ഗവർണർമാരും രണ്ട് അഡ്മിനിസ്ട്രേറ്റർമാരും കേന്ദ്ര മന്ത്രിമാർക്ക് പുറമെ കൗൺസിലിൽ പങ്കെടുത്തു. 2020 മാർച്ചിലെ ലോക്ഡൗണിനുശേഷം ആദ്യമായി നേരിട്ട് നടന്ന കൗൺസിലായിരുന്നു ഇത്. കഴിഞ്ഞ വർഷം വിഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം. 

Tags:    
News Summary - Center should not be a challenge to federalism - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.