കൊച്ചി: ഗവേഷക വിദ്യാർഥിക്ക് ജാതിവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ കേരള സർവകലാശാല സംസ്കൃത വകുപ്പ് മേധാവി പ്രഫ. സി.എൻ. വിജയകുമാരിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി. ഗവേഷക വിദ്യാർഥിയായിരുന്ന വിപിൻ വിജയന്‍റെ പരാതി കെട്ടിച്ചമച്ചതാണെന്നും ജാമ്യമില്ലാത്ത കേസിൽ കുടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നും കാട്ടി വിജയകുമാരി സമർപ്പിച്ച മുൻകൂർജാമ്യ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഇടക്കാല ഉത്തരവ്.
സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്.ഡി നല്‍കരുതെന്നാവശ്യപ്പെട്ട് വിജയകുമാരി കത്ത് നൽകിയത് വിവേചനമാണെന്നും നിരന്തരം ജാതിപറഞ്ഞ് അവഹേളിച്ചിരുന്നെന്നും ആരോപിച്ച് എസ്.പിക്ക് വിപിൻ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പ്രബന്ധത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും വി.സിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തതിന്റെ വിരോധമാണ് തെറ്റായ പരാതിക്ക് അടിസ്ഥാനമെന്നാണ് ഹരജിയിലെ ആരോപണം. അറസ്റ്റ് വിലക്കിയ കോടതി പരാതിക്കാരനടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.