അടിമാലി: വിനോദ സഞ്ചാരികളുടെ സുരക്ഷ അടക്കം മുൻനിർത്തി ജില്ല കലക്ടർ ഇറക്കിയ ഉത്തരവിന് വിരുദ്ധമായി സിപ് ലൈൻ പ്രവർത്തിപ്പിച്ച സംഭവത്തിൽ മുൻ മന്ത്രി എം.എം. മണി എം.എൽ.എയുടെ സഹോദരൻ എം.എം. ലംബോധരന്‍റെ സ്ഥാപനത്തിനെതിരെ കേസെടുത്തു. ആനവിരട്ടി വില്ലേജ് ഓഫിസറുടെ പരാതിയിൽ ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈനെതിരെ അടിമാലി പൊലീസാണ് കേസെടുത്തത്.
ഇതുസംബന്ധിച്ച് ക്രിമിനൽ കേസെടുക്കുന്നതിന് ജില്ല പൊലീസ് മേധാവിക്കും കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ സ്ഥാപനത്തിന്‍റെ പ്രവർത്തനം കലക്ടർ ഇടപെട്ട് തടഞ്ഞു.
ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സമയത്താണ് വിനോദസഞ്ചാര മേഖലയിൽ എല്ലാത്തരം പ്രവർത്തനങ്ങളും ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷ കൂടിയായ കലക്ടർ നിരോധിച്ചത്. ഇരുട്ടുകാനത്ത് രണ്ട് മലകളെ തമ്മിൽ ബന്ധിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിപ് ലൈനാണ് പ്രവർത്തിക്കുന്നത്.
കുന്നും മലയും അരിഞ്ഞുള്ള നവീകരണം ഇരുട്ടുകാനം പ്രദേശത്ത് ഭൂമിയെ കൂടുതൽ ദുർബലമാക്കുമെന്നും ഏതുസമയത്തും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.