വണ്ടിപ്പെരിയാർ (ഇടുക്കി): സർക്കാർ എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് നേരെ അധ്യാപികയുടെ ചൂരൽ പ്രയോഗം. അടിയേറ്റ പാടുകളുമായി വിദ്യാർഥിയെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അധ്യാപിക ഷില അരുൾ റാണിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വണ്ടിപ്പെരിയാർ ടൗണിൽ താമസിക്കുന്ന ബാലകൃഷ്ണൻ-ഭാഗ്യലക്ഷ്മി ദമ്പതികളുടെ ആറുവയസ്സുകാരനായ മകനാണ് ചൂരൽ പ്രയോഗത്തിന് ഇരയായത്.ബുധനാഴ്ച രാവിലെ സ്കൂളിൽ ചെന്നപ്പോൾ വരയിട്ട നോട്ടിൽ അമ്മ, അച്ഛൻ എന്ന് എഴുതാൻ പറഞ്ഞത് തെറ്റിയതിനെ തുടർന്ന് അധ്യാപിക തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല.
കുളിപ്പിക്കാൻ വസ്ത്രങ്ങൾ മാറ്റിയപ്പോഴാണ് അഞ്ചിലേറെ പാടുകൾ പുറത്ത് കണ്ടത്. തുടരെ ചോദിച്ചപ്പോൾ അധ്യാപിക അടിച്ചതാണെന്ന് വെളിപ്പെടുത്തി. രാത്രി ഭക്ഷണം കഴിക്കാനും തയാറായില്ല. ആശുപത്രിയിെലത്തിച്ച കുട്ടി, ടീച്ചർ അടിച്ചതായി ഡോക്ടറോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കുട്ടി കുസൃതി കാട്ടിയെന്നും ഇതിെൻറ പേരിൽ അടിച്ചപ്പോൾ കുട്ടി തിരിഞ്ഞതിനാലാണ് പുറത്ത് അടിയേറ്റതെന്നും അധ്യാപിക പറഞ്ഞതായി സ്കൂൾ പ്രഥമാധ്യാപകൻ അറിയിച്ചു. അധ്യാപിക ഷീല അരുൾ റാണി കുട്ടിയോടും മാതാവിനോടും ക്ഷമ പറഞ്ഞതായും പ്രഥമാധ്യാപകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.