അറസ്റ്റിലായ വൈശാഖ് എസ് ദർശൻ, ആത്മഹത്യ ചെയ്ത രതീശൻ
തലശ്ശേരി: തലശ്ശേരിയിലെ ബി.ജെ.പി നേതാവിന്റെ ആത്മഹത്യക്ക് കാരണം എറണാകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വിശ്വാസവഞ്ചനയും ചതിയുമാണെന്ന് സൂചന. എരഞ്ഞോളി പഞ്ചായത്ത് ബി.ജെ.പി മുൻ പ്രസിഡൻറായിരുന്ന പെരുന്താറ്റിലെ തിരുവാതിരയിൽ രതീശൻ (59) ആണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ് ദർശനെ (35) പെലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ മൂന്നിന് പുലർച്ചെയാണ് രതീശനെ തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡ് കോഫി ഹൗസിന് മുകളിലുള്ള സ്വന്തം ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന ഉൾപെടെയുള്ള സേവന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഹരജികൾ തയ്യാറാക്കി നൽകുന്നതായിരുന്നു ഓഫിസ്. രതീശന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ വിശ്വാസവഞ്ചനയെ പറ്റി സൂചനകൾ പുറത്തുവന്നത്.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ടി.ടി.ആർ പോസ്റ്റിലേക്ക് വ്യാജ നിയമന കത്തും നൽകി. എന്നാൽ ആർക്കും ജോലി ലഭിച്ചില്ല. ഇതേ തുടർന്ന് ഈ മാസം ആദ്യം പണം തിരിച്ച് നൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് വൈശാഖ് പാലിക്കാതായതോടെ രതീഷ് ജീവനൊടുക്കുകയായിരുന്നുവത്രെ.
പ്രേരണാകുറ്റം ചുമത്തിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ ഇന്നലെ വൈകീട്ട് അറസ്റ്റ് ചെയ്തത്. പ്രതിയെ തലശ്ശേരിയിലെത്തിച്ച് രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.