കൊച്ചി: കുർബാന രീതിയുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ മധ്യസ്ഥതക്ക് സർക്കാറിനോ ചീഫ് സെക്രട്ടറിക്കോ ബാധ്യതയില്ലെന്ന് കർദിനാൾ ഹൈകോടതിയിൽ. എറണാകുളം -അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന വിഷയം സഭയുടെ വിശ്വാസപരമായ കാര്യമാണെന്നാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സത്യവാങ്മൂലം.
മധ്യസ്ഥത ആവശ്യപ്പെട്ട് ജനുവരി 12ന് സർക്കാറിന് നൽകിയ നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഇടവക അംഗങ്ങളായ ആന്റണി ജോസഫ്, ടോണി ജോസഫ് എന്നിവർ നൽകിയ ഹരജിയിലാണ് വിശദീകരണം. ഒത്തുതീർപ്പിന് സാധ്യതയുണ്ടോയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഷാജി പി. ചാലി നേരത്തേ ആരാഞ്ഞിരുന്നു.
ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുന്നതിൽ എതിർപ്പില്ല. എന്നാൽ, ഇതിന്റെ മറവിൽ സിനഡ് തീരുമാനിച്ചതും മാർപാപ്പ അംഗീകരിച്ചതുമായ കാര്യങ്ങളിൽ മധ്യസ്ഥ ചർച്ചയോ കൂടിയാലോചനയോ സാധ്യമല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
പള്ളികൾക്ക് ബാധകമായ ആരാധന നിയമങ്ങളുണ്ടാക്കാനും തീരുമാനമെടുക്കാനും സിനഡിനാണ് അധികാരം. സിനഡ് തീരുമാനിച്ച ആരാധനാക്രമം പാലിക്കാൻ ബിഷപ്പുമാർക്കും പുരോഹിതർക്കും ബാധ്യതയുണ്ട്. ഏകീകൃത കുർബാന അതിരൂപതയിലെ ചില ഇടവകകളിലൊഴികെ നടപ്പാക്കി. ചിലരുടെ സംഘടിത പ്രതിഷേധത്തെത്തുടർന്നാണ് ചില ഇടവകകളിൽ നടപ്പാക്കാൻ കഴിയാതിരുന്നത്.
സിനഡ് തീരുമാനം ചിലർ അനുസരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർപാപ്പ കത്തെഴുതുകയും തീരുമാനം നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിനഡ് തീരുമാനം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണ് ഹരജിയെന്നും മധ്യസ്ഥതക്ക് ചീഫ് സെക്രട്ടറിയെ നിർബന്ധിക്കാൻ ഹൈകോടതിക്ക് നിയമപരമായി കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.