ന്യൂഡല്‍ഹി: വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാറിനും പൊതുമേഖല എണ്ണക്കമ്പനികള്‍ക്കും സുപ്രീംകോടതി നോട്ടീസ്. വിലനിർണയത്തില്‍ കെ.എസ്.ആർ.ടി.സിക്ക് ഒത്തുതീർപ്പിനു മാത്രമെ കഴിയുകയുള്ളൂ എന്ന ഹൈകോടതി വിധിയിലെ ഭാഗം സുപ്രീംകോടതി സ്റ്റേ ചെയ്തു.
വിപണി വിലയേക്കാൾ കൂടുതല്‍ തുക കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് വാക്കാൽ പരാമർശിച്ച ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് മറ്റ് എണ്ണക്കമ്പനികളില്‍ നിന്ന് ഡീസല്‍ വാങ്ങിക്കൂടെ എന്ന് ചോദിച്ചു.
വിപണി വിലയ്ക്ക് പൊതുമേഖല എണ്ണ ക്കമ്പനികള്‍ ഡീസല്‍ നല്‍കാത്തത് ഭരണഘടന വിരുദ്ധമാണെന്നും മൊത്തത്തിൽ വാങ്ങുമ്പോൾ മറ്റുള്ള കമ്പനികളും ഉയര്‍ന്ന തുകയാണ് ഈടാക്കുന്നതെന്നും കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി.
എട്ട് ആഴ്ച്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും. വിപണി വിലയേക്കാൾ ലിറ്ററിന് 21 രൂപയിലധികമാണ് എണ്ണക്കമ്പനികൾ ഈടാക്കുന്നതെന്നും ഇത് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നും കെ.എസ്.ആർ.ടി.സി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.