കേരള ഹൈകോടതി
കൊച്ചി: സ്വതന്ത്ര സ്ഥാനാർഥികൾ ഹൈകോടതിയിൽ നൽകിയ ഹരജികൾ തീർപ്പാക്കി. സ്വതന്ത്ര സ്ഥാനാർഥികളെ അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, കേന്ദ്രസേനയെ വിന്യസിക്കണം, വ്യാജ വോട്ട് തടയണം, വോട്ടു ചെയ്യാൻ സുരക്ഷയൊരുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹരജികളാണ് ഹൈകോടതി തീർപ്പാക്കിയത്. വിവിധ സ്ഥാനാർഥികളും പോളിങ് ഏജന്റുമാരുമാണ് ഇതുസംബന്ധിച്ച് ഹരജി സമീപിച്ചത്. വിഷയത്തിൽ പൊതുവായ ഉത്തരവ് ഇറക്കിയാണ് ഹരജികൾ തീർപ്പാക്കിയത്.
മതിയായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഉറപ്പ് പരിഗണിച്ചാണ് കോടതി നടപടി. പ്രശ്നബാധിത ബൂത്തുകളിൽ വേണ്ട സുരക്ഷാ സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. വെബ് കാസ്റ്റിങ്, മറ്റ് കാമറ സൗകര്യം, സുരക്ഷക്ക് പൊലീസും കേന്ദ്രസായുധ സേനകളുടെ സേവനവും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു. സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വാദം ഹൈകോടതി മുഖവിലക്കെടുത്തു. സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും പ്രത്യേകമായ മറ്റു നിർദേശങ്ങൾ നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
അപായപ്പെടുത്താൻ നീക്കമെന്ന കാണിച്ച് ടി.കെ. ഗോവിന്ദന്റെ ഹർജിയിലും പ്രത്യേക ഉത്തരവില്ല. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം സ്വമേധയാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികൾക്ക് കമീഷന് ജാഗ്രത പുലർത്തണമെന്നും ഹൈകോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പുവരുത്താൻ പൊലീസ് സംരക്ഷണംതേടി കണ്ണൂർ, തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ ഹൈകോടതിയെ സമീപിച്ചു. ഹരജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തെരഞ്ഞെടുപ്പ് കമീഷന്റെയും സർക്കാറിന്റെയും വിശദീകരണം തേടി. ഗോവിന്ദന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മണ്ഡലത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാറും കമീഷനും അറിയിച്ചു.
ഇതിന് പുറമേ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നുകാട്ടി അമ്പലപ്പുഴ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനും ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരൻ ഹൈകോടതിയിൽ ഹരജി നൽകി. തനിക്ക് വോട്ടു ചെയ്യുന്നതിന് ഭീഷണിയുണ്ടെന്നും തന്നെ തടയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സമാധാനത്തോടെ വോട്ടു ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്നുമാണ് ഹരജിയിലെ വാദങ്ങൾ. മണ്ഡലത്തിലെ 195 ബൂത്തുകൾക്കും സേന സംരക്ഷണം നൽകണം.
നാലുതവണ താൻ എം.എൽ.എയായും രണ്ടുതവണ മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ സ്ഥാനങ്ങൾ വഹിച്ചത് സമയത്ത് താൻ സി.പി.എം എന്ന പാർട്ടിയിൽ അംഗമായിരുന്നു. എന്നാൽ. ഇത്തവണ താൻ യു.ഡി.എഫ് സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്. യു.ഡി.എഫ് കേന്ദ്രത്തിൽ എത്തിയതിന് ശേഷം തനിക്ക് നേരെ ഭീഷണി ഉയരുന്നുണ്ട്. തനിക്ക് മാത്രമല്ല കൂടെയുള്ളവർക്കും ഭീഷണിയുണ്ടെന്നും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.