പിണറായി വിജയൻ

പി.എം ശ്രീ പുനഃപരിശോധിക്കാൻ മന്ത്രിസഭ ഉപസമിതി; റിപ്പോർട്ട് വരുന്നത് വരെ തുടർ നടപടികൾ നിർത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം:​ പി.എംശ്രീ പദ്ധതി നടപ്പാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഉപസമിതിയെ നിയോഗിക്കും. ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ പി.എം.ശ്രീയിൽ തുടർ നടപടികൾ ഉണ്ടാവില്ല. ​വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ എന്നിവരും ഉപസമിതിയിൽ ഉണ്ടാകും. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി. ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. 33 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി അവതരിപ്പിച്ചു. പ്രതിവർഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പഠനത്തിന് ശേഷം വിവിധ സ്കിൽ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി/മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി.

വോട്ടർപട്ടികയുടെ തീവ്രപരിഷ്‍കരണം തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം വലിയ ആശങ്കയാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കേരള നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിട്ടുണ്ട്. രാഷ്​ട്രീയപാർട്ടികളുടെ എതിർപ്പും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വിയോജിപ്പും മറികടന്നാണ് എസ്.ഐ.ആർ നടപ്പാക്കുന്നത്. ഇതിന്റെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി നവംബർ അഞ്ചിന് സർവകക്ഷിയോഗം വിളിക്കും.


Tags:    
News Summary - Cabinet sub-committee to review PM Shri; further steps will be suspended until the report comes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.