വിഴിഞ്ഞം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്ത് പടയൊരുക്കം

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ തുടക്കത്തിൽ സംശയവും ആശങ്കയും ഉന്നയിച്ചിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയെ നേർക്കുനേർ ഉന്നമിട്ട് രംഗത്തെത്തിയതോടെ വിവാദത്തിന് പുതിയ മാനം. ഓഹരി പങ്കാളിത്തത്തിന്റെ സാങ്കേതികതകൾക്കും തുറമുഖ കരാറിന്റെ നിയമസാധുതക്കുമപ്പുറം മുഖ്യമന്ത്രിയുടെ മംഗളൂരു യാത്രയെ ചേർത്തുകെട്ടി തുറന്ന രാഷ്ട്രീയപ്പോരിനാണ് പ്രതിപക്ഷം തുടക്കമിട്ടിരിക്കുന്നത്. വി.ഡി. സതീശൻ നടത്തിയ മംഗളൂരു യാത്രയെ ആളുകൾ സംശയിച്ചാൽ തെറ്റില്ലെന്നായിരുന്നു കണ്ണൂരിലെ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനം. ‘കോൺഗ്രസ് നേതൃത്വമറിയാതെയുള്ള യാത്ര’ എന്നതിൽ സി.പി.എം പ്രത്യേകം ഊന്നുന്നുവെന്നതും ശ്രദ്ധേയം. കോൺഗ്രസിനെ നേരിയ ആനുകൂല്യം നൽകി മാറ്റിനിർത്തി വി.ഡി. സതീശനെ മാത്രം ലക്ഷ്യമിടുന്നു എന്നതിലേക്കാണ് ഇക്കാര്യം വിരൽചൂണ്ടുന്നത്.

എം.എസ്.സി നിക്ഷേപത്തിൽ കോൺഗ്രസിനുള്ളിൽത്തന്നെ അസ്വാഭാവിക സംശയങ്ങളും എതിർസ്വരങ്ങളും ഉയരുന്നതിനിടെയാണ് ഇടതുനീക്കങ്ങൾ. ഫലത്തിൽ ഓഹരി വിവാദം യു.ഡി.എഫ് സർക്കാറിന്റെ ഭരണസുതാര്യതയെയും കോൺഗ്രസിന്റെ രാഷ്ട്രീയ കെട്ടുറപ്പിനെയും ഒരുപോലെ ബാധിക്കുന്ന സുപ്രധാന രാഷ്ട്രീയ പ്രതിസന്ധിയായി വളരുകയാണ്. പി.എം ശ്രീയിലും മദ്യനയത്തിലും സർക്കാറിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചെങ്കിലും ഇക്കാര്യങ്ങളിൽ ഇടതുകാലത്തെ തീരുമാനങ്ങളും നയങ്ങളും നടപടികളും പ്രതിപക്ഷത്തെ തിരിഞ്ഞുകൊത്തുകയും ഉത്തരംമുട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക ക്ഷീണത്തിലുള്ള ഇടതുപക്ഷത്തിന് വിഴിഞ്ഞം കരാർ വിവാദം ശരിക്കും പിടിവള്ളിയാണ്. ‘ആശങ്ക അറിയിക്കലിൽ’നിന്ന് ആക്രമണത്തിലേക്കുള്ള വഴിമാറ്റം ഇക്കാര്യം അടിവരയിടുന്നു. ആകെയുള്ള അപവാദം പാർട്ടി മുഖപത്രത്തിലെ വാർത്തയായിരുന്നെങ്കിൽ, പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പ്രതിപക്ഷ നേതാവ് അതും പരസ്യമായി ശനിയാഴ്ച തള്ളിപ്പറഞ്ഞു. ഒരു കമ്പനിക്ക് ഇത്രയും നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ എങ്ങനെ ധൈര്യം കിട്ടിയെന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതോടൊപ്പം സതീശൻ സർക്കാർ ബജറ്റിൽ അവതരിപ്പിച്ച പ്രധാന വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’ എന്ന തുറമുഖ വികസന കാഴ്ചപ്പാടിനെ സംശയനിഴലിലാക്കാനും അദാനി അനുകൂല നീക്കമായി വ്യാഖ്യാനിക്കാനുമാണ് പ്രതിപക്ഷ ശ്രമം.

മറുഭാഗത്ത് വിഴിഞ്ഞത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സർക്കാറിന്റെ സ്വപ്ന പദ്ധതികൾക്കെതിരെയുള്ള പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാനും കോൺഗ്രസിന് കഴിയുന്നില്ല. പ്രസിഡന്റിന് പുറമെ കെ.പി.സി.സിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരിൽ രണ്ടുപേരും മന്ത്രിസഭയുടെ ഭാഗമായി മാറിയതോടെ പാർട്ടി കടുത്ത നേതൃശൂന്യതയിലാണ്. ജനക്ഷേമവും വികസനവും ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച ബജറ്റും 541 വികസന പദ്ധതികൾ ഉൾക്കൊള്ളുന്ന 100 ദിന കർമപരിപാടികളും പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ടുപോകുമ്പോഴും, ആദ്യത്തെ 30 ദിവസങ്ങൾക്കുള്ളിൽ പ്ലീഡർ നിയമനം, മദ്യനയം, വിഴിഞ്ഞം ഓഹരി കൈമാറ്റം എന്നിവയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾ സർക്കാറിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Tags:    
News Summary - Vizhinjam: Opposition gears up against the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.