തൃശൂർ: നിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യത്തിന് സർക്കാർ വഴങ്ങുന്നു. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻ കമീഷന് സർക്കാർ നിർദേശം നൽകി. നവംബർ ഒന്നുമുതൽ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയും വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച തൃശൂരിലെത്തുന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ബസുടമകളുമായി ചർച്ച നടത്തും. രാമനിലയത്തിൽ ഉച്ചക്ക് രണ്ടിനാണ് ചർച്ച. ഇക്കാര്യം ബസുടമകളെയും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഒക്ടോബർ 11ന് ബസുഉടമകൾ മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരിയും ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് നിരക്ക് വർധനവ് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ബസ് ചാർജ് വർധിപ്പിച്ചിരുന്നു. മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യം.
രണ്ടര വർഷത്തിനിടയിൽ ഇന്ധന വിലയിലും മറ്റ്് ചെലവുകളിയും ഭീമമായ വർധന ഉണ്ടായ സാഹചര്യത്തിൽ നിരക്ക് വർധനവല്ലാതെ മറ്റ് പരിഹാരമില്ലെന്ന നിലപാടിലാണ് ബസുടമകൾ. വൻ പ്രതിസന്ധിയിലാണ് കെ.എസ്.ആർ.ടി.സിയും. ഇതെല്ലാം പരിഗണിച്ചാണ് നിരക്ക് വർധനവ് പരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ശനിയാഴ്ച ബസുടമകളുമായുള്ള ചർച്ചയിൽ മന്ത്രി ഇക്കാര്യം അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.