കോട്ടയം: ബസിൽനിന്ന് വിണ് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. കോട്ടയം വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ (85) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച മണർക്കാട് പള്ളി കവലക്ക് സമീപമാണ് അപകടമുണ്ടായത്.
വീട്ടിലേക്ക് മടങ്ങുന്നതിനായി കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ബസിന്‍റെ ആദ്യ വാതിൽപടിയിൽ കയറുമ്പോഴേക്ക് കണ്ടക്ടർ ബെല്ലടിക്കുകയും ഒാട്ടോമാറ്റിക് വാതിൽ അടഞ്ഞുവരികയും വയോധിക റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
റോഡിൽ വീണ അന്നമ്മയുടെ രണ്ട് കാലുകളിലൂടെ ബസിന്‍റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. കൂടാതെ ഇടുപ്പെല്ലിനും പരിക്കേൽക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അന്നമ്മയുടെ വലതുകാൽ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ അശ്രദ്ധയാണ് അപകട കാരണമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ബസ് പിടിച്ചെടുത്തിരുന്നു. വൃദ്ധ മരണപ്പെട്ടതോടെ അശ്രദ്ധമായി വാഹനം ഒാടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കും കേസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.