നടുവണ്ണൂര്‍: കുട്ടികളുടെ ബഹളത്തിനിടയില്‍ കൂടുകൂട്ടി മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് ബുള്‍ബുള്‍ കുടുംബം ജീവിതം പാഠപുസ്തകമാക്കുന്നു ഇവിടെ. കോട്ടൂര്‍ എ.യു.പി സ്കൂളിന്‍െറ വരാന്തയോട് ചേര്‍ന്ന ക്രോട്ടണ്‍ ചെടിക്കുള്ളിലാണ് ബുള്‍ബുള്‍ ഇനത്തില്‍പെട്ട ഇരട്ടത്തലച്ചി പക്ഷി ഭംഗിയില്‍ കൂട് നിര്‍മിച്ചത്. കൂട്ടില്‍ രണ്ട് മുട്ടകളാണ് ഉള്ളത്. കാത്തിരിപ്പിനൊടുവില്‍ ഒന്ന് കഴിഞ്ഞദിവസം വിരിഞ്ഞു.
അഞ്ചാം തരത്തിലെ സുഗതകുമാരിയുടെ കിളിനോട്ടം എന്ന പാഠവും നാലാംതരത്തിലെ പക്ഷികളുടെ കൗതുകലോകവും പഠിക്കുന്ന കുട്ടികള്‍ക്ക് മുന്നില്‍ ഈ പക്ഷി സ്വന്തം ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ഇക്കാലത്തിനിടയില്‍ ഇരട്ടത്തലച്ചിക്ക് കുട്ടികളുടെ ബഹളവും പ്രാര്‍ഥനയും ദേശീയഗാനവും മണിയൊച്ചയും ഹൃദിസ്ഥമായിരുന്നു. കുട്ടിക്കൂട്ടത്തിന്‍െറ വലിയ ബഹളങ്ങളില്‍ ഒരു അസ്വസ്ഥതയും ഇല്ലാതെ ദിവസങ്ങള്‍ നിരവധി പിന്നിട്ടു. ബുള്‍ബുളിന്‍െറ കൂടും മുട്ടയും ശ്രദ്ധയില്‍പെട്ടതോടെ അധ്യാപകരും കുട്ടികളും തങ്ങളുടെ ഉറ്റബന്ധുവിനെ വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്.
കൗതുകക്കാര്‍ കൂടിയാല്‍ മുറ്റത്തെ വലിയ മരക്കൊമ്പില്‍ പോയി വിരുതന്മാരെ നിരീക്ഷിക്കും. കൂട്ടിലെ കുഞ്ഞുങ്ങള്‍ പറന്നുയരുന്നതും കാത്തിരിക്കുകയാണ് സ്നേഹത്തോടെ ഈ കുട്ടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.