തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്. താൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും മാപ്പ് പറയണമെങ്കിൽ അതിനും തയാറാണെന്നും അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു. പരാതിയുണ്ടെങ്കിൽ സഹകരിക്കുമെന്നും ഇത് വലിയ സങ്കടമായെന്നും അദ്ദേഹം പ്രതികരിച്ചു.
കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് (ഐ.എഫ്.എഫ്.കെ) മുന്നോടിയായുള്ള പ്രാഥമിക സ്‌ക്രീനിങ്ങിനിടെ അപമാനിക്കാൻ ശ്രമിച്ചെന്ന യുവ വനിത ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി യുവതി മുഖ്യമന്ത്രിക്കയച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് മുൻ എം.എൽ.എയും സി.പി.എം സഹയാത്രികനുമായ കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്.
തലസ്ഥാനത്തെ ഹോട്ടലിൽവെച്ചാണ് സ്‌ക്രീനിങ് നടന്നത്. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറുകയായിരുന്നത്രെ. അഞ്ചുദിവസം മുമ്പാണ് സംഭവം. പൊലീസ് ഹോട്ടലിലെത്തി വിവരങ്ങൾ ശേഖരിച്ചശേഷമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.