കൊച്ചി: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്ക് നിർബന്ധിത വിരമിക്കൽ നൽകി ബി.എസ്.എൻ.എൽ പിരിച്ചുവിട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെ രഹന ഫാത്തിമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ പോയതിെൻറ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും രഹന ഫാത്തിമ പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് രഹന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തതിനെത്തുടർന്ന് അച്ചടക്കലംഘനം ആരോപിച്ച് 2018 നവംബർ 27ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്നീഷനായിരിക്കെയായിരുന്നു നടപടി.
ശബരിമലയിൽ പ്രവേശിക്കുന്നതിന് നടത്തിയ ശ്രമത്തിെൻറയും ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിെൻറയും പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമലയിൽ പ്രവേശിക്കാനെത്തിയ രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്യുകയും മതവികാരം വ്രണപ്പെടുത്തിയതിനും സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവം നടക്കുമ്പോൾ എറണാകുളം ബോട്ടുജെട്ടി ബി.എസ്.എൻ.എൽ ഓഫിസിൽ ജോലിയിലായിരുന്ന രഹന ഫാത്തിമയെ പാലാരിവട്ടം ഓഫിസിലേക്ക് മാറ്റി. തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂനിയൻ പോലും തയാറാകുന്നില്ല. ബി.എസ്.എൻ.എൽ ജിയോയുമായി 15 വർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും രഹ്ന ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.