മഞ്ചേരി: ലോകത്താകമാനം ദുരിതം വിതച്ചതോടൊപ്പം തങ്ങളുടെ വിവാഹം മാറ്റിവെക്കാൻ കൂടി കാരണമായ കോവിഡിനെ തുരത്ത ാനുള്ള ശ്രമത്തിലാണ് മഞ്ചേരി മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ മൂന്ന് പേർ. കൊണ്ടോട്ടി പുളിക്കൽ മാമ്പാട് ട് വീട്ടിൽ രജീഷ്, കോട്ടക്കൽ ചോലക്കുണ്ട് പൈക്കാട്ടുക്കുണ്ടിൽ അരുൺകുമാർ, മഞ്ചേരി കോവിലകംകുണ്ട് സ്വദേശിനി അമൃത എന്നിവരുടെ വിവാഹമാണ് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചത്. മൂവരും കോവിഡ് ഐസൊലേഷൻ വാർഡിൽ അഹോരാത്രം ജോലി ചെയ്യുന്നവർ.
മാർച്ച് 22നായിരുന്നു കോവിലകംകുണ്ട് കക്കാടന്‍കുന്ന് രാജന്‍റെയും ഷൈലജയുടെയും മകളായ കെ. അമൃതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കോവിലകംകുണ്ട് സ്വദേശിയും ഫാര്‍മസിസ്റ്റുമായ എടക്കാട് ബിജുവാണ് വരൻ. താലി മാലയുമായി മണ്ഡപത്തിലേക്ക് കയറേണ്ട ദിവസം തന്നെ ജനത കർഫ്യൂ പ്രഖ്യാപിച്ചു, പിന്നാലെ ലോക്ഡൗണും. ഇതോടെ വിവാഹം മാറ്റി. ലളിതമായി നടത്താമായിരുന്നുവെങ്കിലും ഐസൊലേഷന്‍ വാർഡില്‍ ഡ്യൂട്ടിയുള്ളതുകൊണ്ട് വിവാഹം മാറ്റിവെക്കാതെ മാര്‍ഗമില്ലായിരിന്നു.
രണ്ട് മാസം മുമ്പാണ് അരുൺ കുമാറിന്‍റെ വിവാഹം നിശ്ചയിച്ചത്. ഏപ്രിൽ 16നായിരുന്നു മുഹൂർത്തം. മക്കരപറമ്പ് സ്വദേശി രമ്യയാണ് വധു. വിവാഹവസ്ത്രങ്ങളും മറ്റും വാങ്ങി ഒരുക്കമെല്ലാം പൂർത്തിയായെങ്കിലും കോവിഡ് വില്ലനായി. മാർച്ച് 22ന് ഐസൊലേഷൻ വാർഡിൽ ജോലി തുടങ്ങിയ അരുൺകുമാർ ഏപ്രിൽ നാലിന് ക്വാറൻറീനിൽ പ്രവേശിച്ചു. 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി ശനിയാഴ്ച വീണ്ടും ഡ്യൂട്ടിയിലേക്ക്.
ഏപ്രിൽ ഒമ്പതിനായിരുന്നു രജീഷിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. കോട്ടക്കൽ പോളിടെക്നിക് കോളജ് വിദ്യാർഥിനി കുന്നുംപുറം കോട്ടാടൻ ജിഷിതയാണ് വധു. ആയിരത്തോളം കത്തുകൾ തയാറാക്കി സുഹൃത്തുക്കളെയും ബന്ധുക്കളേയും ക്ഷണിക്കുകയും ചെയ്തു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം മാറ്റിവെക്കാൻ കുടുംബങ്ങൾ തീരുമാനിച്ചു. രജീഷും ഡ്യൂട്ടി കഴിഞ്ഞ് ക്വാറൻറീനിൽ പ്രവേശിച്ചിരിക്കുകയാണ്.
പ്രതിസന്ധി കഴിയുന്നതോടെ ജീവിതപങ്കാളിയോടൊപ്പം പുതിയ ജീവിതം സ്വപ്നം കാണുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.