തിരുവനന്തപുരം: കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം. നീരോടി മുതൽ ആരോക്യപുരം വരെയാണ് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുളളത്. ഇതിന്‍റെ ഭാഗമായി കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാനും നിർദേശമുണ്ട്. അധികൃതരുടെ നിർദേശിക്കുന്നതിനനുസരിച്ചാണ് മാറിതാമസിക്കേണ്ടത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ചര മുതൽ മുതൽ നാളെ രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 0.8 മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
ബീച്ചുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ വിട്ടുനിൽക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റടിക്കാനും ഇതുമൂലം മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.