തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനുമായി നടത്തിയ കൂടിക്കാഴ്ച പുറത്തായതിൽ തെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്താൻ ചേർന്ന ബി.ജെ.പി സംസ്ഥാനനേതൃയോഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ. ഇതര പാർട്ടി നേതാക്കളുമായി നടത്തുന്ന ചർച്ചകൾ വിവാദമാക്കുന്നത് ബി.ജെ.പിയുടെ സാധ്യതകൾക്ക് തടസ്സമാണെന്ന് ജാവ്ദേക്കർ നേതാക്കളെ ഉണർത്തി. വിവാദത്തിന് തുടക്കമിട്ട ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടന്നില്ല.
ലോക്സഭ തെരഞ്ഞെടുപ്പിലെ പോളിങ് കണക്ക് അവലോകനം ചെയ്ത യോഗം സംസ്ഥാനത്ത് 20 ശതമാനത്തിലധികം വോട്ട് നേടുമെന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും തൃശൂരിൽ സുരേഷ് ഗോപിയും വിജയം ഉറപ്പാക്കിയെന്നും വിലയിരുത്തി. ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പത്തനംതിട്ടയിൽ അനിൽ ആന്റണിക്കും അട്ടിമറി വിജയസാധ്യതയുണ്ടെന്നും ബന്ധപ്പെട്ട കമ്മിറ്റികൾ യോഗത്തിൽ വെച്ച റിപ്പോർട്ടിൽ പറയുന്നു.
രാജീവ് ചന്ദ്രശേഖറിന് 10,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്. തൃശൂരിൽ സുരേഷ് ഗോപി നാല് ലക്ഷത്തിലേറെ വോട്ടുനേടി കെ. മുരളീധരനെയും വി.എസ്. സുനിൽകുമാറിനെയും പിന്നിലാക്കുമെന്നും കണക്കുകൂട്ടുന്നു. കേരളത്തിൽ രാഷ്ട്രീയമാറ്റത്തിന് തുടക്കംകുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.