കൊച്ചി: വിവാദമായ എഫ്.സി.ആർ.എ നിയമ ഭേദഗതിക്കെതിരെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഉറച്ച നിലപാടെടുത്തതിന്റെ പേരിൽ ബി.ജെ.പി നേതാക്കൾ തുടങ്ങിവെച്ച ക്രൈസ്തവ വിരുദ്ധപ്രചാരണം തുടരുന്നു. മിഷണറി സംഘടനകള്‍ വഴി മാവോയിസ്റ്റുകള്‍ക്ക് പണം നൽകിയിരുന്നുവെന്ന് ബി.ജെ.പി മുഖപത്രമായ ‘ജന്മഭൂമി’ മുഖപ്രസംഗത്തിൽ ആരോപിച്ചു. മതം മാറ്റം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തിന് മാവോയിസ്റ്റുകളെ ക്രൈസ്തവ മിഷണറിമാര്‍ കവചമാക്കുകയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇതിനെതിരെ വിപുലമായ അന്വേഷണവും നിയമ നടപടികളും സ്വീകരിക്കണം. കുറ്റവാളികള്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം -പത്രം ആവശ്യപ്പെട്ടു.
‘വിദേശ പണം കൈപ്പറ്റുന്നതില്‍ സുതാര്യത കൊണ്ടുവരാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരെ കേരളത്തിലുള്‍പ്പെടെ ചില ക്രൈസ്തവസഭകളും മതമേലധ്യക്ഷന്മാരും വലിയ കോലാഹലം ഉയര്‍ത്തിയിരുന്നു. നിയമാനുസൃതം പ്രവര്‍ത്തിക്കുകയും, കണക്കുകള്‍ കാണിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്ക് യാതൊരു പ്രതിബന്ധവും നേരിടേണ്ടിവരില്ലെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായില്ല. തങ്ങള്‍ പണം സ്വീകരിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണെന്നും, അത് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് കുപ്രചാരണവും നടത്തി. ഇക്കാര്യത്തില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയ്‌ക്ക് തയ്യാറാവാതെ ബോധപൂര്‍വ്വം വിവാദം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചില മതമേധാവികള്‍ ശ്രമിച്ചത്. എന്തുകൊണ്ട് ഇവര്‍ ഇങ്ങനെയൊക്കെ പെരുമാറുന്നു എന്നതിനു പിന്നിലെ രഹസ്യമാണ് അമേരിക്കയില്‍ നിന്നുള്ള അനധികൃത പണമൊഴുക്കില്‍ നിന്ന് വെളിപ്പെടുന്നത്’ -എഡിറ്റോറിയലിൽ പറയുന്നു.
ഒഡിഷയിലെ സ്വാമി ലക്ഷ്മണാനന്ദയെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് വിദേശപണം കൈപ്പറ്റി ക്രൈസ്തവ സംഘടനകൾ നടത്തുന്ന മതംമാറ്റത്തെ അദ്ദേഹം എതിർത്തതിനാലാണെന്നും, ഇത് മിഷണറിമാരുടെ താല്പര്യപ്രകാരമാണ് നടന്നതെന്നും എഡിറ്റോറിയൽ ആരോപിക്കുന്നു. സ്റ്റാൻ സാമി ചികിത്സ കിട്ടാതെ ജയിലിൽ മരിച്ച സംഭവം ഭാരതത്തെ അപകീർത്തിപ്പെടുത്താൻ തല്പരകക്ഷികൾ ഉപയോഗിച്ചു, കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ഭാരതത്തിൽ മതസ്വാതന്ത്ര്യമില്ലെന്ന് കാണിച്ച് അമേരിക്കയിൽ തെറ്റായ റിപ്പോർട്ടുകൾ നൽകുന്നു, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മതംമാറ്റ നിരോധന നിയമം കൊണ്ടുവന്നതിനെ തുടർന്ന് ഇത്തരം സംഘടനകളുടെ പ്രേരണയാൽ അമേരിക്ക അദ്ദേഹത്തിന് വിസ നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങളും പത്രം ഉന്നയിച്ചു.
‘ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് ആസൂത്രിതവും സംഘടിതവുമായ മതംമാറ്റങ്ങള്‍ നടത്തുന്നതിനുവേണ്ടി അമേരിക്കയില്‍ നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപ എത്തുന്നതായുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ രാജ്യത്ത് നിലനില്‍ക്കുന്ന മാവോയിസ്റ്റ്- ക്രൈസ്തവ മിഷണറി കൂട്ടുകെട്ടിനെകുറിച്ച് അറിയാവുന്ന ആരെയും അത്ഭുതപ്പെടുത്തില്ല. ടിടിഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ ക്രൈസ്തവ മിഷണറി സംഘടനയായ ‘ദ തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന സംഘടന 95 കോടി രൂപ ഭാരതത്തില്‍ എത്തിച്ചതായാണ് ഇ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഗോത്രമേഖലകളില്‍ വന്‍തോതില്‍ വിദേശ ഫണ്ടുകള്‍ വരുന്നതായി പരാതി ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് നിയമവിരുദ്ധമായ ഈ പണമിടപാടുകളുടെ വിവരം പുറത്തായത്.
പതിറ്റാണ്ടുകളായി ഭാരതത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുവെന്നാണ് ആദ്യം മനസ്സിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈ ഫണ്ട് മതംമാറ്റത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗോത്രവര്‍ഗ മേഖലകളിലെ ജനങ്ങളെ ബന്ദികളാക്കി അക്രമാസക്തമായ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് ചില ക്രൈസ്തവ മിഷണറി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ഒഡിഷയിലെ സ്വാമി ലക്ഷ്മണാനന്ദയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത് ക്രൈസ്തവ മിഷണറിമാരുടെ താല്‍പ്പര്യപ്രകാരമാണെന്ന് തിരിച്ചറിയുകയുണ്ടായി. വിദേശപ്പണം കൈപ്പറ്റി ക്രൈസ്തവ സംഘടനകള്‍ നടത്തുന്ന മതംമാറ്റത്തെ എതിര്‍ത്തതാണ് സ്വാമി ലക്ഷ്മണാനന്ദ ക്രൈസ്തവ മിഷണറിമാരുടെ കണ്ണിലെ കരടാവാന്‍ കാരണം. അതിക്രൂരമായാണ് സ്വാമിയേയും ചില സഹപ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.
മാവോയിസ്റ്റുകളുമായി ക്രൈസ്തവ മിഷണറിമാരുടെ ബന്ധം വളരെ ദൃഢമാണ്. മഹാരാഷ്‌ട്രയില്‍ ക്രൈസ്തവ മിഷണറിയായ സ്റ്റാന്‍ സാമി മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പിടിയിലാവുകയും, ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ മരിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്തും പുറത്തും ഈ സംഭവം തെറ്റായി ചിത്രീകരിച്ച് മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനും, ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താനും തല്‍പ്പരകക്ഷികള്‍ ശ്രമിക്കുകയുണ്ടായി. ഭാരതത്തില്‍ മതസ്വാതന്ത്ര്യമില്ലെന്നും മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും അമേരിക്കയിലെ ഒരു സംഘടന ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന രീതിയുണ്ട്. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് ഇങ്ങനെ ചെയ്യുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് ഈ സംഘടനയുടെ പ്രേരണയില്‍ അമേരിക്കന്‍ ഭരണകൂടം വിസ നിഷേധിക്കുക പോലുമുണ്ടായി. ഗുജറാത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നതാണ് അന്ന് ഈ ശക്തികളെ പ്രകോപിപ്പിച്ചത്’ -എഡിറ്റോറിയലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.