തൃശൂർ: കൊടകരയിലെ ബി.ജെ.പി കുഴൽപണ കവർച്ച കേസിൽ രണ്ടു പ്രതികളുടെകൂടി ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് കോടതി തള്ളി. 12ാം പ്രതി മലപ്പുറം നിലമ്പൂർ മമ്പാട് കേച്ചേരി കുനിയിൽ അബ്ദുൽ റഷീദ് (47), 16ാം പ്രതി കോഴിക്കോട് പന്നിയങ്കര കല്ലായി താണിക്കൽ പറമ്പ് വീട്ടിൽ അബ്ദുൽ റഷീദ് (36) എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. കഴിഞ്ഞദിവസം മറ്റു ആറ് പ്രതികളുടെ അപേക്ഷയും തള്ളിയിരുന്നു. ദേശീയ പാർട്ടി തെരഞ്ഞെടുപ്പിനെത്തിച്ച പണം നേതാക്കൾതന്നെ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് കൊള്ളയടിക്കുകയായിരുന്നുവെന്നും തങ്ങൾക്ക് ബന്ധമില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പ്രതികൾ വാദിച്ചത്.
പരാതിയിൽ 25 ലക്ഷം നഷ്ടപ്പെെട്ടന്ന് പറയുകയും ഒന്നരക്കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തതോടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. എന്നാൽ, രാഷ്ട്രീയ സ്വാധീനമുള്ള കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റൊരു സംസ്ഥാനത്തുനിന്ന് എത്തിച്ച പണം കൊള്ളയടിക്കപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. രണ്ടുകോടിയോളം രൂപ കണ്ടെടുക്കാനുണ്ടെന്നും ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
കഴിഞ്ഞദിവസം തിരുപ്പതിയിൽനിന്ന് അറസ്റ്റ് ചെയ്ത ഷിഗിലിെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് പിടിയിലായത്. ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ ഉടൻ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. നിർണയക വിവരങ്ങൾ ഷിഗിലിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണവും കാറും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജ് നൽകിയ ഹരജി ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതി 13ന് പരിഗണിക്കും. ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് െചലവിനെത്തിച്ചതാണ് പണമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.