തിരുവനന്തപുരം: വികസന വിഷയങ്ങളിൽ ഭരണപക്ഷവുമായും പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് വി. മുരളീധരൻ എം.എൽ.എ. പുതിയ സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'സബ് കാ സാത് സബ് കാ വികാസ്' എന്ന മുദ്രാവാക്യമായിരിക്കും സഭക്ക് അകത്തും പുറത്തും സ്വീകരിക്കുകയെന്നും വി. മുരളീധരൻ പറഞ്ഞു.
ബി.ജെ.പി അംഗങ്ങൾ സഭയിൽ വേറിട്ട ശബ്ദമായി നിലകൊള്ളുമെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം വികസനത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനായി ഭരണപക്ഷവുമായി യോജിച്ചുനിന്ന് പ്രവർത്തിക്കും. നാടിന്റെ സ്വപ്നങ്ങൾക്ക് വിരുദ്ധമായവ ഉണ്ടായാൽ എതിർപ്പ് പ്രകടിപ്പിക്കും. പുതിയ സർക്കാർ കഴിഞ്ഞ സർക്കാരിന്റെ തെറ്റുകൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരിക്കേണ്ടിടത്ത് സഹകരിക്കുമെന്നും പ്രതികരിക്കേണ്ടിടത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു. വകുപ്പ് വിഭജനത്തിന് മൂന്നുദിവസം എടുത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇതേ നിലയിൽ മുന്നോട്ടുപോകുന്നതെങ്കിൽ നല്ലതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞക്ക് ശേഷം ആദ്യം പോയത് ബിഷപ്പ് ഹൗസിലേക്കാണ്. എസ്.എൻ.ഡി.പിയേയും എൻ.എസ്.എസിനേയും മാത്രം ഉദ്ദേശിച്ചായിരുന്നോ മുഖ്യമന്ത്രിയുടെ തിണ്ണ നിരങ്ങൽ പ്രയോഗമെന്നും അദ്ദേഹം ചോദിച്ചു. നാമ ജപ ഘോഷയാത്രക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ ഒന്നും പറഞ്ഞില്ല. സ്വർണക്കൊള്ള കേസിന്റെ തുടർനടപടികളെ സംബന്ധിച്ചും മിണ്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണക്കൊള്ള കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് മുൻ നിലപാട് അദ്ദേഹത്തിന് ഉണ്ടോയെന്നും വി. മുരളീധരൻ ചോദിച്ചു. സിൽവർ ലൈൻ ഉപേക്ഷിക്കാൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു. പദ്ധതി ഉപേക്ഷിച്ചാൽ മാത്രം പോരാ സമരം ചെയ്തവർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കുന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങരുതെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.