‘തൃശൂരിൽ കോൺഗ്രസിൽ ഹിന്ദുവാണ് മത്സരിക്കാറ്...’; വിദ്വേഷ പരാമർശവുമായി ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവെ വിദ്വേഷ പരാമർശങ്ങളുമായി ബി.ജെ.പി സ്ഥാനാർഥികൾ. ഗുരുവായൂർ ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ ഇതരമത വിദ്വേഷ പരാമർശങ്ങൾക്ക് പിന്നാലെ തൃശൂർ സ്ഥാനാർഥി പത്മജയും സമാന ആരോപണവുമായി രംഗത്തെത്തി.

തൃശൂരിൽ സാധാരണ ഹിന്ദുവാണ് മത്സരിക്കാറെന്നും ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചതോടെ സമുദായങ്ങൾ തമ്മിൽ അതിന്റെ പേരിൽ സ്പർധ വരികയാണെന്നും പത്മജ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. മുൻ മേയറും കോർപറേഷൻ പ്രതിപക്ഷ നേതാവുമായിരുന്ന രാജൻ ജെ. പല്ലനാണ് കോൺഗ്രസ് സ്ഥാനാർഥി. രാജൻ പല്ലനേക്കാൾ നല്ല സ്ഥാനാർഥികൾ ഒക്കെ കോൺഗ്രസിൽ ഉണ്ടായിരുന്നു. പിന്നെ കുറെ കാലങ്ങളായിട്ട് മേയർ ക്രിസ്ത്യൻ ആണെങ്കിൽ ഇവിടെ ഹിന്ദുവായ ഒരാളാണ് മത്സരിക്കാറ്. അപ്പോൾ ഞങ്ങളൊക്കെ വിചാരിച്ചു, ചന്ദ്രമോഹൻ വരും എന്നാണ്.

പക്ഷേ അദ്ദേഹത്തിന് കൊടുക്കാണ്ട് ഇതെന്താ കൊടുത്തതെന്ന് എനിക്ക് മനസ്സിലായില്ല. കാരണം സമുദായങ്ങൾ തമ്മിൽ വെറുതെ സ്പർധ വരികയാണ്. അത് എങ്ങനെ പ്രതിഫലിക്കുമെന്ന് നമുക്ക് അറിയാൻ പറ്റില്ല. സമുദായ സമവാക്യങ്ങൾ പാലിച്ചാണ് നേരത്തെ ചെയ്തിരുന്നത്. ഇത്തവണ അതിൽനിന്ന് വ്യത്യസ്തമായി ഉണ്ടായി. എന്തിനാ വെറുതെ ഒരു വഴക്കിലേക്ക്? ഇങ്ങനെ വേണ്ടിയിരുന്നില്ല എന്നുള്ള ഒരു സംസാരം എല്ലാ സ്ഥലത്ത് ചെല്ലുമ്പോഴും എല്ലാവരും പറയുന്നുണ്ട്. ഞാൻ അതുകൊണ്ട് പറഞ്ഞതാണ്’ -പത്മജ പറഞ്ഞു. ‘ചേച്ചി ഇപ്പോഴാണ് ശരിയായ സ്ഥാനത്ത് എത്തിയത് എന്ന് പല സ്ത്രീകളും എന്റെ അടുത്ത് പറഞ്ഞതായും അവർ സൂചിപ്പിച്ചു.

Tags:    
News Summary - BJP candidate Padmaja Venugopal makes hateful remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.