ബിനോയ് വിശ്വം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊള്ളുന്നതായും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ശക്തമായി തിരിച്ചുവരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചില്ല. ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ തോൽവിയോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ല. പാഠങ്ങള്‍ പഠിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകും. പരാജയ കാരണങ്ങൾ ഗൗരവമായി പഠിക്കും. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കും. പാർട്ടി സംവിധാനത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഇടതുപക്ഷത്തിന് പോലും മുൻകൂട്ടി കാണാൻ കഴിയാത്ത അടിയൊഴുക്കുകളുണ്ടായി. ഓരോ മണ്ഡലത്തിലെയും വോട്ടിങ് നിലവാരം പ്രത്യേകം വിലയിരുത്തും.
എല്ലാ ജില്ലകളിലും പ്രത്യേക യോഗങ്ങൾ ചേർന്ന് ഫലം വിശകലനം ചെയ്യും. ഇതിന്റെ റിപ്പോർട്ടുകൾ സംസ്ഥാന കൗൺസിലിൽ വിശദമായി ചർച്ച ചെയ്യും. പരാജയം ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും ജനവിധി മാനിച്ച് പ്രതിപക്ഷ നിരയിൽ ഇടതുപക്ഷം സജീവമായി ഉണ്ടാകുമെന്നും പറഞ്ഞ ബിനോയ് വിശ്വം, ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയത് കമ്യൂണിസ്റ്റ് പാർട്ടികളും മതേതര ശക്തികളും അതീവ ഗൗരവത്തോടെ കാണണമെന്ന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.