കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിച്ചുകയറി 50 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണ വിദ്യാർഥി മരിച്ചു. പനച്ചിക്കാട് വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥനായ പുതുപ്പള്ളി ഇരവിനല്ലൂർ ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോപാലകൃഷ്‌ണൻ നായരുടെ മകൻ ജി. ഗോകുലാണ് (20) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ മണിപ്പുഴ - ഈരയിൽക്കടവ് ബൈപാസ് റോഡിലായിരുന്നു അപകടം.
കോട്ടയം ഈരയിൽകടവിൽ ബൈക്ക് കാറിലിടിച്ച് മരിച്ച ഗോകുൽ
മണർകാട് സെൻറ് മേരീസ് ഐ.ടി.ഐ വിദ്യാർഥിയാണ് ഗോകുൽ. സുഹൃത്തിെൻറ ആഡംബര ബൈക്കിലെത്തിയ ഗോകുലിെൻറ അമിതവേഗവും കാർഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മണിപ്പുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന ഗോകുൽ, മുന്നിൽ പോകുന്ന ബൈക്കിനെ മറികടക്കാനായി അമിതവേഗത്തിൽ സഞ്ചരിച്ചതായാണ് പൊലീസിെൻറ നിഗമനം.
ഇതിനിടെ, മുന്നിൽ പോകുകയായിരുന്ന കാർ ബൈപാസിൽ നിന്ന് മുപ്പായിപ്പാടം ഭാഗത്തേക്ക് തിരിയാൻ ശ്രമിച്ചു. ഇത് വിജയിക്കാതിരുന്നതോടെ കാർ പിന്നോട്ടെടുത്തു. ഇതിനിടെ ലഭിച്ച പഴുതിലൂടെ ഗോകുലിനു മുന്നിൽ വന്ന ബൈക്ക് കടന്നുപോയി. ഇതേ രീതിയിൽ പോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ഗോകുലിെൻറ ബൈക്ക് കാറിെൻറ മുന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് 50 മീറ്ററോളം ദൂരത്തേക്ക് ഗോകുൽ തെറിച്ചു വീണു. നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: തെങ്ങണ ഗുഡ്‌ഷെപ്പേഡ് കോളജ് അധ്യാപിക എസ്. ശ്രീലത. സഹോദരി: ഗായത്രി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.