ശബരിമല ക്ഷേത്രം
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈകോടതി ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയങ്ങൾ ഹൈകോടതി വിശദമായി കേൾക്കട്ടെയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ച് വി.സി അജികുമാർ, പി.എസ് മഹേന്ദ്ര കുമാർ, അജീഷ് കളത്തിൽ ഗോപി എന്നിവരാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈകോടതി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സംഘാടകരായ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാറിന്റെയും അഭിഭാഷകരോട് സുപ്രീംകോടതി നിർദേശിച്ചു. പമ്പ പരിസ്ഥിതി ലോല മേഖലയാണെന്നും അവിടെ ഇത്തരം പരിപാടികൾ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയുണ്ടെന്നും ഇതു ലംഘിച്ച് നടത്തുന്ന സംഗമം കേരള സർക്കാറിന്റെ രാഷ്ട്രീയ പരിപാടിയാണെന്നുമുള്ള ഹരജിക്കാരുടെ വാദം ബെഞ്ച് മുഖവിലയ്ക്കെടുത്തില്ല.
ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും പരിപാടി തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. അയ്യപ്പസംഗമം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പരിപാടിയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് മതേതര്വതം ആണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ പ്രചാരണങ്ങള്‍ക്കോ വിനിയോഗിക്കാന്‍ പാടില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നത്.
ഈ മാസം 20ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് കഴിഞ്ഞ ദിവസം ഹൈകോടതി അനുമതി നൽകിയിരുന്നു. വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്.
കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്പെഷല്‍ കമീഷണര്‍ക്ക് നല്‍കണം എന്നീ കോടതി നിർദേശിച്ചിരുന്നു. ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തുന്ന രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികള്‍ ഹൈകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് സംഗമം നടത്തുന്നത് എന്നാണ് സർക്കാറിന്റെ വാദം. പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നില്ല. സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചിരുന്നു.
20ന് രാവിലെ എട്ടിന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന സംഗമം വൈകീട്ട് 3.50ന് സമ്മേളനത്തോടെ സമാപിക്കും. രാവിലെ ഒമ്പതിന് പരമ്പരാഗത വാദ്യമേളങ്ങൾ അരങ്ങേറും. തുടർന്ന് 10.35ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനംചെയ്യും. സമീപനരേഖയുടെ അവതരണത്തോടെ ചർച്ചകളിലേക്ക് കടക്കും.
പ്രധാനവേദിയിലാണ് മാസ്റ്റർ പ്ലാൻ സംബന്ധിച്ച ചർച്ച നടക്കുക. ശബരിമയിലെ സുസ്തിരവികസനം എങ്ങനെ വേണം, മാസ്റ്റർ പ്ലാനിന് വേണ്ട 1072 കോടിയുടെ കണ്ടെത്തൽ ഉൾപ്പെടെ വിഷയങ്ങൾ ചർച്ചചെയ്യും. പാനലിസ്റ്റുകൾക്ക് 15 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. രണ്ടാംവേദിയിൽ ആത്മീയ ടൂറിസം സാധ്യതകളെ ആഗോള ടൂറിസവുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കും. മൂന്നാംവേദിയിൽ തീർഥാടകർക്ക് തിരക്കില്ലാതെ എങ്ങനെ ദർശനം പൂർത്തിയാക്കാം, ഇതുസംബന്ധിച്ച ക്രമീകരണവും മുന്നൊരുക്കവും അവതരിപ്പിക്കും.
1.30ന് ഉച്ചഭക്ഷണവും തുടർന്ന് രണ്ടുമുതൽ പ്രധാനവേദിയിൽ ഗായകരായ വിജയ് യേശുദാസ്, അഭിഷേക് മണി, സുധീപ് ഉൾപ്പെടെ പങ്കെടുക്കുന്ന ഭക്തിഗാനമേളയും നടക്കും. സമാപന സമ്മേളനശേഷമാകും സമ്മേളന പ്രതിനിധികൾ സന്നിധാനത്തേക്ക് പോകുക. ദർശനത്തിന് വി.ഐ.പി പരിഗണന ഉൾപ്പെടെ നൽകരുതെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ നിരീക്ഷണം പരിപാടിയിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.