ഇർഷാദ്

​'വീടിനു മുന്നിൽ മൃതദേഹം കൊണ്ടിടും'-കൊല്ലപ്പെട്ട ഇർഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

കോഴിക്കോട്: പന്തിരിക്കരയിൽ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്. വീടിന് മുന്നിൽ ഇർഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. ഇർഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചത്. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇർഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം.

അതിനിടെ, ജൂലൈ 15ന് ഒരാൾ പുഴയിൽ ചാടുന്നത് കണ്ടുവെന്ന് കേസിലെ ദൃക്‌സാക്ഷി കമലം പറയുന്നു. പുഴയിൽ ചാടിയ യുവാവ് നീന്തിപ്പോയെന്നും മുങ്ങി താഴ്ന്നില്ലെന്നുമാണ് വെളിപ്പെടുത്തല്‍. ഈ സമയം പാലത്തിന് മുകളിൽ നിന്ന് കുറച്ചുപേർ കള്ളൻ എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കമലം മീഡിയവൺ ചാനലിനോട് പറഞ്ഞു. കമലത്തിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.

ഇർഷാദിന്റെത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടി​ക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ഫോട്ടോയിൽ ഇർഷാദി​ന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. ഇർഷാദ് ക്രൂരമായമർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നെറ്റിയിൽ മുറിവുണ്ടായിരുന്നതായി പറയുന്നുണ്ട്.

ഇർഷാദിന്‍റെ കൈവശം കൊടുത്തയച്ച സ്വർണം കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസിൽ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ അന്വേഷണസംഘം നടപടികൾ തുടങ്ങി. കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Audio of the main suspect threatening the family of the murdered Irshad is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.