കോന്നി: ശ്മശാനത്തിന് ഭൂമി വാങ്ങാൻ ശ്രമിച്ചതിലെ ക്രമേക്കട് സംബന്ധിച്ച് പഞ്ചായത്ത് ഓഫിസിൽ നാലര മണിക്കൂർ നീണ്ട വിജിലൻസ് പരിശോധന. ഭൂമി സംബന്ധിച്ച രേഖകളും പയ്യനാമണ്ണിലെ പാറമടക്ക് ലൈസൻസ് അനുവദിച്ച വിഷയവുമാണ് സംഘം പ്രധാനമായും പരിശോധിച്ചത്. സെക്രട്ടറിയുടെ മുറിയിൽ തിരുവനന്തപുരത്തുനിന്ന് എത്തിയ വിജിലൻസ് ഡിവൈ.എസ്.പി പ്രശാന്ത്, എസ്.ഐ. രാജശേഖരൻ, പൊലീസ് കോൺസ്റ്റബിൾ അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുകയും ഇവയുടെ പകർപ്പ് ശേഖരിക്കുകയും ചെയ്തതിന് ശേഷം ഓഡിറ്റ് ഒബ്ജക്ഷനിൽ പറയുന്ന ശ്മശാനവുമായി ബന്ധപ്പെട്ട പയ്യനാമൺ അടുകാട് ഭാഗത്തെ ഭൂമിയും സംഘം സന്ദർശിച്ച് ചിത്രങ്ങൾ പകർത്തി. വ്യക്തമായ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും രേഖകൾ പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. മൂന്ന് മണിയോടെയാണ് സംഘം മടങ്ങിയത്.
പഞ്ചായത്ത് പൊതുശ്മശാനം നിർമിക്കാനായി ഭൂമി വാങ്ങാൻ ശ്രമിച്ചതിൽ വൻ ക്രമക്കേടാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമല്ല ഈ ഭൂമി വാങ്ങാൻ നടപടിക്രമം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുകയും വിയോജന കുറിക്കുകയും ചെയ്തിരുന്നു. ഒരേക്കർ രണ്ട് സെന്റ് വസ്തുവാണ് 90,000 രൂപയോളം സെന്റിന് മുടക്കി വാങ്ങാൻ ശ്രമിച്ചത്. എന്നാൽ, ഇവിടെ സെന്റിന് 10,000 രൂപപോലും വിലയില്ലെന്ന് പറയുന്നു.
ഇത് സംബന്ധിച്ച് സി.പി.ഐ അംഗം ജോയ്സ് എബ്രഹാം, ബി.ജെ.പി അംഗം സോമൻപിള്ള, കോൺഗ്രസ് അംഗം ഫൈസൽ തുടങ്ങിയവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. സി.പി.എം അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതുമില്ല. അതേസമയം സെക്രട്ടറി ചുമതലയേറ്റതിനുശേഷം വസ്തു വാങ്ങൽ ഇടപാടുകൾ മുന്നോട്ടുപോയില്ലെങ്കിലും പിന്നീട് നടന്ന നടപടി പഞ്ചായത്തിന് ഗുണംചെയ്തില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഭൂമി വാങ്ങുവാൻ ഇടനില നിന്നവർക്ക് മറ്റെന്തെങ്കിലും താൽപര്യം ഉണ്ടായിരുന്നോ എന്നത് അന്വേഷണത്തിൽ കണ്ടെത്തേണ്ടത് ഉണ്ടെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.