കോടികളുടെ നിക്ഷേപക തട്ടിപ്പ്:യുവതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നും 30 കോടിയിലധികം രൂപയുമായി വിദേശത്തേക്ക് കടന്ന മാള പുത്തന്‍ച്ചിറ കുര്യാപ്പിള്ളി വീട്ടില്‍ സാലിഹയെ ( 29 ) കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച്  പൊലീസ് അന്വേഷണസംഘം അറസ്റ്റ് ചെയ്തു.  ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 10,000 രൂപ ലാഭ വിഹിതം വീട്ടില്‍ എത്തിക്കാമെന്ന് പ്രലോഭിപ്പിച്ച് വിദേശ മലയാളികളില്‍ നിന്നടക്കം നിക്ഷേപം സമാഹരിച്ച കോണത്ത്കുന്നിലുള്ള ഇന്‍വെസ്റ്റ്മെന്‍റ് സൊല്യൂഷന്‍ ആന്‍ഡ് സര്‍വിസസ്  എം.ഡിയാണ് സാലിഹ.

 2010 മുതലാണ് സാലിഹയുടെ നേതൃത്വത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചത്.  കോണത്തുകുന്ന് കൂടാതെ തൃശൂര്‍, കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങി ജില്ലയിലെ പല ഭാഗങ്ങളിലും ഓഫിസ് തുടങ്ങി. ആദ്യ മാസങ്ങളില്‍ കൃത്യമായ ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കി വിശ്വാസം ആര്‍ജിച്ചായിരുന്നു പ്രവര്‍ത്തനം. തുക ഷെയര്‍ മാര്‍ക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം. വാഗ്ദാനത്തില്‍ കുടുങ്ങി കോടികളുടെ നിക്ഷേപം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റിലാണ് കറുക കാട്ടുപറമ്പില്‍ അബ്ദുല്‍ മജീദ് തന്‍െറ ഒന്നരക്കോടി രൂപ തട്ടിയെന്ന പരാതിയുമായി ഇരിങ്ങാലക്കുട പൊലീസില്‍ സമീപിച്ചത്. അന്വേഷണത്തില്‍ വന്‍ തട്ടിപ്പിന്‍െറ കഥകളാണ് പുറത്തുവന്നത്.

ഇരിങ്ങാലക്കുട ,കൊടുങ്ങല്ലൂര്‍, മതിലകം, മണ്ണുത്തി, തൃശൂര്‍, കാട്ടൂര്‍, മാള തുടങ്ങി ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍  സാലിഹയുടെ നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ സാലിഹക്കെതിരെ കേസെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശൂര്‍ നഗരമധ്യത്തില്‍ ആഡംബര സൗകര്യങ്ങളോടു കൂടിയ വില്ലയും കോണത്തുകുന്നില്‍ വീടും സ്വന്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇരിങ്ങാലക്കുട പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ഏറ്റെടുത്തതിനത്തെുടര്‍ന്ന് സാലിഹ നാട്ടില്‍ നിന്ന് കടന്നു. ദുബൈയിലേക്ക് പിന്നീട് സാലിഹ കടന്നതായി പൊലീസ് പറഞ്ഞു. വിദേശത്ത് നിന്നും  പിടികൂടാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരില്‍ എത്തി പ്രതിയെ തന്ത്രപൂര്‍വം  വലയിലാക്കി . ഇരിങ്ങാലക്കുട എ.എസ്.പി മെറിന്‍ ജോസഫ്, ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷ് കുമാര്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണച്ചുമതല. കൂട്ടുപ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.തട്ടിപ്പിന് ഇരയായി പരാതി നല്‍കാത്തവര്‍ എത്രയും വേഗം പൊലീസിനെ സമീപിക്കണമെന്ന് സി.ഐ എം.കെ. സുരേഷ്കുമാര്‍ അറിയിച്ചു.

 പ്രത്യേക അന്വേഷണസംഘത്തില്‍ അഡീഷനല്‍ എസ്.ഐ വി.വി. തോമസ്, എ.എസ്.ഐമാരായ അനില്‍ തോപ്പില്‍, സുരേഷ് തച്ചപ്പിള്ളി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുരുകേഷ് കടവത്ത്, എം.ജെ. ജയപാല്‍, കെ.എ. ജെന്നിന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.ബി. രാജീവ്, എ.വി. വിനോഷ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിവ, തെസ്സിനി, ആഗ്നസ് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.